മുഖ്യമന്ത്രി തീരുമാനത്തിന് പിന്നില്‍ മോദിയുടെ 'ആശയം'; ആരാണ് വിഷ്ണു ദേവ് സായി? 

ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ഛത്തീസ്ഗഡ് ആരാണ് ഭരിക്കേണ്ടത് എന്ന കാര്യത്തില്‍ ബിജെപി തീരുമാനത്തില്‍ എത്തിയത്
വിഷ്ണു ദേവ് സായിക്ക് ബിജെപി നൽകിയ സ്വീകരണം, പിടിഐ
വിഷ്ണു ദേവ് സായിക്ക് ബിജെപി നൽകിയ സ്വീകരണം, പിടിഐ
Updated on
1 min read

റായ്പൂര്‍: ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ഛത്തീസ്ഗഡ് ആരാണ് ഭരിക്കേണ്ടത് എന്ന കാര്യത്തില്‍ ബിജെപി തീരുമാനത്തില്‍ എത്തിയത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി വരേണ്ടത് ഒരു ആദിവാസി ഗ്രോത നേതാവായിരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് മുന്‍ കേന്ദ്രമന്ത്രി വിഷ്ണു ദേവ് സായിയുടെ തെരഞ്ഞെടുപ്പ്. റായ്പൂരില്‍ ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗമാണ് അദ്ദേഹത്തെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്.

ഛത്തീസ്ഗഡ് ജനസംഖ്യയുടെ 32 ശതമാനം ആദിവാസികളാണ്. മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ജനസംഖ്യാ വിഭാഗമാണ് ആദിവാസി ഗോത്രവിഭാഗം. തെരഞ്ഞെടുപ്പില്‍ ആദിവാസി മേഖലകളില്‍ പാര്‍ട്ടിയുടെ അഭൂതപൂര്‍വമായ പ്രകടനം കണക്കിലെടുത്താണ് അവിടെ നിന്നുള്ള ഒരാള്‍ സംസ്ഥാനത്തെ നയിക്കട്ടെ എന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്.ഗോത്രവര്‍ഗ ആധിപത്യമുള്ള സര്‍ഗുജ മേഖലയിലെ 14 അസംബ്ലി സീറ്റുകളിലും ബസ്തറിലെ 12 സീറ്റുകളില്‍ എട്ടിലും വിജയിച്ചത് ബിജെപിയാണ്.

ആര്‍എസ്എസിന്റെ പിന്തുണയും കുങ്കുരി മണ്ഡലത്തില്‍ നിന്ന് ജയിച്ച വിഷ്ണു ദേവ് സായിക്കാണ് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങുമായുള്ള അടുപ്പവും കാര്യങ്ങള്‍ എളുപ്പമാക്കി. നാല് തവണ എംപിയായ അദ്ദേഹം 2020 മുതല്‍ 2022 വരെ പാര്‍ട്ടിയുടെ ഛത്തീസ്ഗഡ് സംസ്ഥാന പ്രസിഡന്റായിരുന്നു. സംഘടനാപരമായ കഴിവിന് പേരുകേട്ടതും വിവാദമില്ലാത്ത പ്രതിച്ഛായയും ഇദ്ദേഹത്തിന് നറുക്ക് വീഴാന്‍ സഹായകമായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മുമ്പ് ബിജെപി ദേശീയ പ്രവര്‍ത്തക സമിതി അംഗമായിരുന്നു. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കേന്ദ്രമന്ത്രിയായിരുന്നു. ഗ്രാമമുഖ്യനായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1964ല്‍ ജനിച്ച വിഷ്ണു ദേവ് ജഷ്പൂരിലെ കുങ്കുരിയിലുള്ള ലയോള ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com