

ബംഗളൂരു: കർണാടക ഹള്ളിയൂരിന് സമീപം കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മയക്കുവെടി വിദഗ്ധൻ മരിച്ചു. ആനയെ മയക്കുവെടിവെക്കാൻ എത്തിയ 'ആനെ വെങ്കിടേഷ്' എന്നറിയപ്പെടുന്ന എച്ച് എച്ച് വെങ്കിടേഷ് ആണ് മരിച്ചത്. പരിക്കേറ്റ് ഗ്രാമത്തിന്റെ അതിർത്തിയിൽ അലഞ്ഞു നടന്ന 'ഭീമ' എന്ന കാട്ടാനയെ മയക്കുവെടി വെച്ചപ്പോൾ ആന തിരിഞ്ഞെത്തി വെങ്കിടഷിനെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വനത്തിനുള്ളിൽ മറ്റൊരാനയുമായി ഏറ്റുമുട്ടി ഭീമയ്‌ക്ക് പരിക്കേറ്റിരുന്നു. ആനയെ അവിടെ നിന്നും മാറ്റുന്നതിന്റെ ഭാഗമായി മയക്കുവെടിവെക്കാനാണ് വെങ്കിടേഷ് അവിടെയെത്തിയത്. കാപ്പിതോട്ടത്തിൽ വച്ച് ഭീമയ്ക്കുനേരെ വെടിയുതിർത്തെങ്കിലും ആന തിരിഞ്ഞ് വെങ്കിടേഷിനു നേരെ വരികയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെങ്കിടേഷ് കുഴിയിൽ വീഴുകയും ആനയുടെ ചവിട്ടേൽക്കുകയുമായിരുന്നു. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ബഹളം വച്ച് ആനയെ ഓടിച്ച ശേഷമാണ് വെങ്കിടേഷിനെ ആശുപത്രിയിലേക്ക് മാറ്റിയത്. നെഞ്ചിലും തലയിലും ഗുരുതരമായി പരുക്കേറ്റ അദ്ദേഹം ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മുൻ വനംവകുപ്പ് ഗാർഡ് ആയിരുന്ന വെങ്കിടേഷ് വിരമിച്ച ശേഷം എലിഫന്റ് ടാസ്ക് ഫോഴ്സിന്റെ കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. അദ്ദേഹം 50ലധികം ആനകളെ കീഴടക്കി ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. കർണാടക സർക്കാർ വെങ്കിടേഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി. വനംവകുപ്പിന്റെ അനാസ്ഥയാണ് മരണത്തിനു പിന്നിലെന്ന് ആരോപിച്ച് വെങ്കിടേഷിന്റെ മകൻ പൊലീസിൽ പരാതി നൽകി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates