ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

'നിങ്ങൾക്ക് ആളു മാറിപ്പോയി, വിഡ്ഢികളുടേതല്ല ലോകം'- ഇന്ത്യയെ 'തോണ്ടാൻ' ശ്രമിച്ച പാക് മാധ്യമ പ്രവർത്തകന്റെ വായടപ്പിച്ച് ജയശങ്കർ (വീഡിയോ)

വീടിനു പിന്നിൽ പാമ്പുകളെ വളർത്തിയാൽ അവ ഒടുവിൽ വീട്ടുകാരെത്തന്നെ കടിക്കുമെന്ന് മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൻ പാകിസ്ഥാനെക്കുറിച്ചു പറഞ്ഞ വാചകം ജയശങ്കർ ആവർത്തിച്ചു
Published on

യുഎൻ: ഇന്ത്യയെ 'തോണ്ടാൻ' ശ്രമിച്ച പാകിസ്ഥാൻ മാധ്യമ പ്രവർത്തകന്റെ വായടപ്പിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യുഎന്നിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് സംഭവം. 

ന്യൂഡൽഹി, കാബൂൾ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നു ഭീകരവാദം വ്യാപിക്കുന്നത് എത്രനാൾ ദക്ഷിണേഷ്യ നോക്കി നിൽക്കും?- എന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം. 

'നിങ്ങൾക്ക് ആളു മാറിപ്പോയി. പാകിസ്ഥാൻ എത്രനാൾ ഭീകരവാദവുമായി മുന്നോട്ടു പോകാൻ ഉദ്ദേശിക്കുന്നുവെന്ന് അവരുടെ മന്ത്രിമാരോടു തന്നെ ചോദിക്കണം. വിഡ്ഢികളുടേതല്ല ലോകം, അവർ ഒന്നും മറക്കുകയുമില്ല. ഭീകരവാദത്തിനെതിരെ രാജ്യങ്ങളെ വർധിച്ച തോതിൽ അണിചേർക്കുകയും ചെയ്യും. മറ്റെന്തെങ്കിലും വിഷയം എടുത്തിട്ട് ഇക്കാര്യങ്ങൾ ഒളിപ്പിക്കാൻ നിങ്ങൾക്കു കഴിയില്ല. ആരെയും തെറ്റിദ്ധരിപ്പിക്കാനുമാകില്ല. ജനങ്ങൾക്ക് അതു മനസിലായി.' 

'അതുകൊണ്ട് ഞാൻ ഉപദേശിക്കുന്നത്, സ്വന്തം പ്രവൃത്തികൾ കളങ്കരഹിതമാക്കുക. നല്ല അയൽക്കാരനായിരിക്കാൻ ശ്രമിക്കുക. സാമ്പത്തിക വളർച്ച, പുരോഗതി, വികസനം തുടങ്ങി ലോകം ഇന്ന് എന്താണോ ചെയ്യാൻ ശ്രമിക്കുന്നത്, അതു പിന്തുടരുക. നിങ്ങളുടെ ചാനൽ വഴി ഈ സന്ദേശം എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'- ജയശങ്കർ തുറന്നടിച്ചു. 

വീടിനു പിന്നിൽ പാമ്പുകളെ വളർത്തിയാൽ അവ ഒടുവിൽ വീട്ടുകാരെത്തന്നെ കടിക്കുമെന്ന് മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൻ പാകിസ്ഥാനെക്കുറിച്ചു പറഞ്ഞ വാചകം ജയശങ്കർ ആവർത്തിച്ചു. യുഎൻ രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനത്തെത്തിയ ശേഷമുള്ള 'ആഗോള ഭീകരവിരുദ്ധ സമീപനം: വെല്ലുവിളികളും മുന്നോട്ടുള്ള വഴിയും' എന്ന പരിപാടിയുടെ ഭാഗമായി മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com