

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള രാജ്യവ്യാപക അടച്ചിടൽ നീളുമോയെന്ന കാര്യം ഇന്നറിയാം. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി രാവിലെ നടത്തുന്ന വീഡിയോ കോൺഫറൻസിനുശേഷമായിരിക്കും അന്തിമതീരുമാനം. ഈ യോഗത്തിനുശേഷം പ്രധാനമന്ത്രി ഇന്നോ നാളെയോ രാജ്യത്തെ അഭിസംബോധന ചെയ്തേക്കുമെന്ന് റിപ്പോർട്ടുണ്ട്. മാർച്ച് 24-നു പ്രഖ്യാപിച്ച അടച്ചിടൽ ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്.
കോവിഡ് വ്യാപനം തടയാൻ ലോക്ക്ഡൗൺ തുടരണമെന്ന നിലപാടിലാണ് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും. കേരളം നിയോഗിച്ച വിദഗ്ധ സമിതിയും നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിച്ചാൽ മതിയെന്നാണ് സർക്കാരിനോട് ശുപാർശ ചെയ്തത്. ഇക്കാര്യം കേരളസർക്കാർ പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. അതേസമയം, അടച്ചിടൽ നീട്ടുമ്പോൾ ചില ഇളവുകൾ നൽകണമെന്ന അഭിപ്രായവും പ്രബലമാണ്. സമ്പൂർണ അടച്ചിടൽ രാജ്യത്തെ വൻ സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുമെന്ന റിപ്പോർട്ടുകൾ വന്നിട്ടുണ്ടെങ്കിലും ഒറ്റയടിക്കു പിൻവലിക്കില്ലെന്നാണ് സൂചന.
ഒഡിഷ ഈ മാസം 30 വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ പഞ്ചാബും അടച്ചിടൽ ഏപ്രിൽ 30 വരെ നീട്ടിയിട്ടുണ്ട്. മറ്റു ചില സംസ്ഥാനങ്ങളും അടച്ചിടൽ തുടരണമെന്ന അഭിപ്രായത്തിലാണ്. റെയിൽവേ, വ്യോമ ഗതാഗതങ്ങളിലും പൊതുഗതാഗതത്തിലും നിയന്ത്രണം തുടർന്നുകൊണ്ടുതന്നെ അടച്ചിടലിൽ ചില മേഖലകൾക്ക് ഒഴിവുകൾ നൽകാനാണ് കൂടുതൽ സാധ്യത. വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉടനെ തുറക്കില്ല. അന്തർ സംസ്ഥാന യാത്രകളും അനുവദിക്കില്ല. ഏതൊക്കെ മേഖലകളിലാണ് ഇളവുകൾ നൽകുകയെന്ന് ശനിയാഴ്ചയേ വ്യക്തമാവൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates