ന്യൂഡൽഹി: ഇന്ത്യക്കെതിരെ ആക്രമണം നടത്താൻ പാകിസ്ഥാൻ തയ്യാറായേക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇന്ത്യയുടെ ശ്രദ്ധ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകിയ ഈ ഘട്ടത്തിൽ ആക്രമണം നടത്താനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്നാണ് ഇന്റലിജൻസ് വ്യക്തമാക്കുന്നത്.
പാകിസ്ഥാനിലെ അധോലോക സംഘങ്ങളെയോ കള്ളക്കടത്ത് സംഘങ്ങളുടെ സഹായത്തോടെയോ പടിഞ്ഞാറൻ തീരത്തു കൂടി ആക്രമണം നടത്താനാണ് പാക് പദ്ധതിയെന്നാണ് മുന്നറിയിപ്പ്. സിന്ധ് പ്രവിശ്യയിലെ ചെറിയ തുറമുഖങ്ങൾ മുഖേന ഇന്ത്യൻ തീരത്തേക്ക് എത്താനാണ് പാക് നീക്കം.
ഇന്ത്യൻ തീരത്തുള്ള നാവിക സേനാ ആസ്തികളേയാകും പാക് ചാരസംഘടനയായ ഐഎസ്ഐ ലക്ഷ്യം വെക്കുന്നതെന്നാണ് മുന്നറിയിപ്പ്. സിന്ധ് പ്രവിശ്യയിലെ ചെറിയ തുറമുഖങ്ങൾ വഴി ഇന്ത്യൻ തീരത്തേക്ക് വളരെ പെട്ടെന്ന് എത്തിപ്പെടാൻ സാധിക്കുമെന്നതാണ് ഈ വഴി തിരഞ്ഞെടുക്കാൻ കാരണം. കള്ളക്കടത്തുകാരെ ഇതിനായി സഹായിക്കുന്നതിന് പുറമെ അവർക്ക് ഐഎസ്ഐ ആയുധ പരിശീലനവും നൽകുന്നുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
ഈയടുത്ത കാലത്ത് ഈ മേഖലയിൽ നിന്ന് കള്ളക്കടത്ത് സംഘങ്ങളുടെ പ്രവർത്തനം വർധിക്കുന്നത് ഇന്ത്യൻ ഏജൻസികളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം സംഘങ്ങളിൽ നിന്ന് പിടിക്കുന്ന ബോട്ടുകളിൽ നിന്ന് വൻതോതിൽ ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുക്കുന്നുണ്ടെന്ന് ഇന്റലിജൻസ് പറയുന്നു.
കശ്മീരിലേക്ക് കൊറോണ ബാധിച്ചവരെ പാകിസ്ഥാൻ കടത്തിവിടുന്നുവെന്ന് ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിങ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്റലിജൻസ് മുന്നറിയിപ്പ് വന്നിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates