

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ഭീകര പരിശീലന കേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയത് അനിവാര്യ ഘട്ടത്തിലെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. ജെയ്‌ഷെ മുഹമ്മദ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തിയതെന്നും സിവിലിയന്‍മാരെ ഒരു വിധത്തിലും ഇതു ബാധിച്ചിട്ടില്ലെന്നും വിദേശകാര്യ സെക്രട്ടറി വാര്‍ത്താ ലേഖകരോടു പറഞ്ഞു.
കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബാലക്കോട്ടില്‍ ആക്രമണം നടത്തിയതെന്ന് വിജയ് ഘോഖലെ വിശദീകരിച്ചു. ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലന ക്യാംപാണ് തകര്‍ത്തത്. ഭീകരരും പരിശീലകരും സീനിയര്‍ കമാന്‍ഡര്‍മാരും ജിഹാദികളും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റ് ആക്രമണം മുതല്‍ ഇന്ത്യയെ ലാക്കാക്കി പ്രവര്‍ത്തിക്കുകയാണ് ജെയ്‌ഷെ മുഹമ്മദ്. പുല്‍വാമയില്‍ 40 ജവാന്‍മാര്‍ കൊല്ലപ്പെട്ട ആക്രമണം ഇതിന്റെ തുടര്‍ച്ചയാണ്. രാജ്യത്ത് കൂടുതല്‍ ആക്രമണങ്ങള്‍ക്കായി അവര്‍ തയാറെടുക്കുകയാണെന്ന ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിനായി ചാവേര്‍ പരിശീലനങ്ങള്‍ നടന്നുവരികയായിരുന്നു. ഈ ഘട്ടത്തിലാണ് ഇന്ത്യ തിരിച്ചടിച്ചത്. ജെയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസറിന്റെ ഭാര്യാസഹോദരന്‍ മൗലാനാ യൂശഫ് അസറിന്റെ നേതൃത്വത്തിലായിരുന്നു ഈ ക്യാംപ് പ്രവര്‍ത്തിച്ചിരുന്നതെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
മലമുകളില്‍ കാടിനു നടുവിലാണ് ക്യാംപ് പ്രവര്‍ത്തിച്ചിരുന്നത്. ഭീകര ക്യാംപുകള്‍ മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയത്. സിവിലയന്‍മാരെ സൈനിക നടപടി ഒരുവിധത്തിലും ബാധിച്ചില്ലെന്ന് ഗോഖലെ വ്യക്തമാക്കി.
പാക് മണ്ണില്‍ ഭീകര പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് ആ രാജ്യം ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ അതിന് അനുസരിച്ചുള്ള നടപടികള്‍ ഉണ്ടായില്ലെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
