ആര്‍എസ്എസിലൂടെ തുടക്കം; മോദിയുടെ വിശ്വസ്തന്‍, ഗോവയിലെ മറുവാക്കില്ലാത്ത നേതാവ്: മനോഹര്‍ ഗോപാല്‍കൃഷ്ണ പ്രഭു പരീക്കര്‍ 

ആര്‍എസ്എസിലൂടെ തുടക്കം; മോദിയുടെ വിശ്വസ്തന്‍, ഗോവയിലെ മറുവാക്കില്ലാത്ത നേതാവ്: മനോഹര്‍ ഗോപാല്‍കൃഷ്ണ പ്രഭു പരീക്കര്‍ 

ബിജെപിയുടെ ഗോവയിലെ മുഖമായിരുന്നു അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. തുടര്‍ച്ചയായി ബിജെപിയെ അധികാരത്തിലെത്തിയ ജനകീയന്‍ 
Published on

ബിജെപിയുടെ ഗോവയിലെ മുഖമായിരുന്നു അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. തുടര്‍ച്ചയായി ബിജെപിയെ അധികാരത്തിലെത്തിയ ജനകീയന്‍. ബിജെപിയുടെ സൗമ്യമുഖമായി വാഴ്ത്തപ്പെട്ട പരീക്കര്‍ യാത്രയാകുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന് നഷ്ടമാകുന്നത് ശക്തനായ മറ്റൊരു നേതാവിനെ. 

ഗോവയിലെ മപുസയില്‍ 1955ല്‍ ജനനം. മനോഹര്‍ ഗോപാല്‍കൃഷ്ണ പ്രഭു പരീക്കര്‍. അതായിരുന്നു മുഴുവന്‍ പേര്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഐഐടിയില്‍ ബോംബെയില്‍ തുടര്‍ പഠനം. അക്കാലഘട്ടത്തിലാണ് രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ സജീവ പ്രവര്‍ത്തകനാകുന്നത്. ആര്‍എസ്എസിലൂടെ വളര്‍ന്നുവന്നതിന്റെ കണിശത രാഷ്ട്രീയ ജീവിതത്തില്‍ കൊണ്ടുനടന്നു പരീക്കര്‍. നോര്‍ത്ത് ഗോവയില്‍ സംഘടനയെ ശക്തിപ്പെടുത്തുകയായിരുന്നു ഏറ്റെടുത്ത ആദ്യ ദൗത്യം. 

അയോധ്യ രാമജന്‍മഭൂമി വിഷയത്തില്‍ സംഘപരിവാറിനൊപ്പം അടിയുറച്ചു നിന്നു. 1994ല്‍ ആദ്യമായി എംഎല്‍എ സ്ഥാനത്തേക്ക്. 99ല്‍ പ്രതിപക്ഷ നേതാവ്. തൊട്ടടുത്ത വര്‍ഷം ബിജെപിയെ ഗോവയില്‍ അധികാരത്തിലെത്തിച്ചു, മുഖ്യമന്ത്രി കസേരയിലേറി. 2002 ഫെബ്രുവരിയില്‍ നിയമസഭ പിരിച്ചുവിട്ടെങ്കിലും തെരഞ്ഞെടുപ്പിനെ തുടര്‍ന്നു കൂട്ടുകക്ഷി മന്ത്രിസഭയെ നയിച്ച് ജൂണില്‍ വീണ്ടും മുഖ്യമന്ത്രിയായി. 2005ല്‍ ഭരണം നഷ്ടപ്പെട്ടു. 

2012ല്‍ പരീക്കറും സംഘവും ഗോവ കോണ്‍ഗ്രസില്‍ നിന്ന് തിരിച്ചുപിടിച്ചു. രണ്ട് വര്‍ഷം കഴിഞ്ഞ് കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി. മുഖ്യമന്ത്രി പദം ഉപേക്ഷിച്ച് ഡല്‍ഹിയിലെത്താന്‍ നിര്‍ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നും മോദിയുടെ വിശ്വസ്തരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന പരീക്കറിന് ലഭിച്ചത് പ്രതിരോധ മന്ത്രിയെന്ന സുപ്രധാന സ്ഥാനം. പിന്നാലെ ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭയിലെത്തി. 

മൂന്നുവര്‍ഷത്തിനിപ്പുറം ഗോവയില്‍ വീണ്ടും തെരഞ്ഞെടുപ്പ്. കേവലഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിന്റെ അമരത്തിരിക്കാന്‍ ബിജെപിക്ക് ഒരേയൊരു പേരേ ഉണ്ടായിരുന്നു, മനോഹര്‍ ഗോപാല്‍കൃഷ്ണ പ്രഭു പരീക്കര്‍. തിരികെ ഗോവയിലെത്തി വീണ്ടും മുഖ്യമന്ത്രിയായി. ഇതിനിടയില്‍ അര്‍ബുദം പിടിപെട്ടു. നാളെറെയായുള്ള ചികിത്സയും വിശ്രമവും പക്ഷേ ഔദ്യോഗിത ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ കാരണമായില്ല. പാര്‍ട്ടിയുടെ നെടുംതൂണായി അവസാന നിമിഷം വരെ പോരാടി. നിരവധി തവണ വീണുപോയിട്ടും വീണ്ടും എഴുന്നേറ്റുവന്ന ചരിത്രമാണ് പരീക്കറിനുള്ളത്. ഒടവില്‍ ഒരു ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ചൂടില്‍ രാജ്യം പൊള്ളി നില്‍ക്കുമ്പോള്‍ മനോഹര്‍ പരീക്കര്‍ യാത്രയായിരിക്കുന്നു...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com