പാട്ന: കനയ്യ കുമാർ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥിയായി ജനവിധി തേടും. ബിഹാറിലെ ബഗുസരായിൽ നിന്നാവും കനയ്യ മത്സരിക്കുക. ആർജെഡി- കോൺഗ്രസ് വിശാല സഖ്യത്തിന്റെ പിന്തുണ ജെഎൻയു സമര നായകന് ഇപ്പോഴേ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
കനയ്യ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ബിഹാറിലെ പാർട്ടി ഘടകത്തിന്റെ തീരുമാനത്തിന് ദേശീയ നേതൃത്വം പിന്തുണ നൽകുകയായിരുന്നു. മോദിയെ കടന്നാക്രമിച്ച് പ്രസംഗം നടത്തുന്ന കനയ്യയുടെ സാന്നിധ്യം തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് തന്നെയാണ് സിപിഐ കരുതുന്നത്. മാർച്ച് ആദ്യവാരം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും.
സർവകലാശാലയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് തീപ്പൊരി നേതൃത്വം നൽകിയ കനയ്യ കുമാറിന് നേരെ 2016 ഫെബ്രുവരിയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടിരുന്നു. അഫ്സൽ ഗുരു അനുസ്മരണ പരിപാടിയിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയെന്ന് ആരോപിച്ചായിരുന്നു കേസ്. കനയ്യ കുമാറെന്ന ചെറുപ്പക്കാരൻ ദേശീയ രാഷ്ട്രീയത്തിലെ തിളങ്ങുന്ന താരമായി മാറുന്നതാണ് പിന്നീട് കണ്ടത്.
കനയ്യയുടെ സ്വദേശമായ ബഗുസരായ് കമ്മ്യൂണിസത്തിന് വേരുകളുള്ള മണ്ഡലമാണ്. കോൺഗ്രസിന് പുറമേ എൻസിപി, ഹിന്ദുസ്ഥാനി അവാം മോർച്ച എന്നീ പാർട്ടികളുടെയും പിന്തുണ കനയ്യയ്ക്ക് ലഭിക്കും. ബിജെപിയുടെ ഭോല സിങാണ് ഇവിടെ നിന്നുള്ള നിലവിലെ എംപി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates