കോട്ടകള്‍ രണ്ടും തകരുമോ, അഞ്ചില്‍ ജയിച്ചു കയറുമോ?; അഞ്ചാംഘട്ടത്തില്‍ നെഞ്ചിടിപ്പേറുന്നത് ബിജെപിക്ക് മാത്രമല്ല

ലോക്സഭ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ അവധ് മേഖലയെ ചുറ്റിക്കിടക്കുന്ന മധ്യ യുപിയില്‍ കോണ്‍ഗ്രസിന് ജീവന്‍ മരണ പോരാട്ടമാണ്. 
കോട്ടകള്‍ രണ്ടും തകരുമോ, അഞ്ചില്‍ ജയിച്ചു കയറുമോ?; അഞ്ചാംഘട്ടത്തില്‍ നെഞ്ചിടിപ്പേറുന്നത് ബിജെപിക്ക് മാത്രമല്ല
Updated on
1 min read

ലോക്സഭ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ അവധ് മേഖലയെ ചുറ്റിക്കിടക്കുന്ന മധ്യ യുപിയില്‍ കോണ്‍ഗ്രസിന് ജീവന്‍ മരണ പോരാട്ടമാണ്. 2014ല്‍ രണ്ടുസീറ്റില്‍ മാത്രമൊതുക്കി കളഞ്ഞ ബിജെപി മാത്രമല്ല ഇത്തവണ കോണ്‍ഗ്രസിന്റെ പ്രധാന വഴിമുടക്കികള്‍. പൊതുശത്രുവിനെ നേരിടാന്‍ ഒറ്റെക്കെട്ടായ എസ്പിയും ബിഎസ്പിയും ഭീഷണിയുയര്‍ത്തുന്നു. ഉത്തര്‍പ്രദേശിലെ പതിനാല് സീറ്റുകളിലേക്കാണ് അഞ്ചാംഘട്ടമായ മെയ് ആറിന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലം റായ്ബറേലിയും അഞ്ചാംഘട്ടത്തില്‍ പോളിങ് ബൂത്തിലേക്ക് നീങ്ങും. ബഹ്‌റായിച്ച്, മോഹന്‍ലാല്‍ഗഞ്ച്,സീതാപൂര്‍, കൈസര്‍ഗഞ്ച്, കൗസംഭി, ബാന്ദ, ധൗരാഹ്‌റ, ഫൈസാബാദ്, ഗോന്ധ, ലഖ്‌നൗ, ഫത്തേപ്പൂര്‍, ബരാബങ്കി എന്നിവിടങ്ങളാണ് മറ്റു മണ്ഡലങ്ങള്‍. 

2014ല്‍ റായ്ബറേലിയും അമേഠിയുമൊഴിച്ച് ബാക്കിയെല്ലാ മണ്ഡലങ്ങളും കാവിയുടുത്തു. എന്നാല്‍ ഇത്തവണ ബിജെപിക്കും അത്ര എളുപ്പമല്ല കാര്യങ്ങള്‍. അമേഠിയും റായ്ബറേലിയും ഒഴിച്ച് ബാക്കി പന്ത്രണ്ടിടങ്ങളിലും എസ്പി-ബിഎസ്പി സഖ്യം പ്രത്യക്ഷമായി കനത്ത വെല്ലുവിളിയാണ് ബിജെപിക്ക് ഉയര്‍ത്തുന്നത്. 

മോദി തരംഗത്തില്‍ കഴിഞ്ഞതവണ ഒഴുകിപ്പോകാതിരുന്ന നെഹ്‌റു കുടുംബത്തിന്റെ കോട്ടകള്‍ പിടിച്ചുനിര്‍ത്താന്‍ ഇത്തവണയും കോണ്‍ഗ്രസ് നല്ലതുപോലെ വിയര്‍ക്കേണ്ടിവരും. അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ വിറപ്പിക്കുന്ന പ്രചാരണമാണ് സ്മൃതി ഇറാനി നടത്തുന്നത് എന്നത് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നു. കഴിഞ്ഞ തവണ 1,07,903 വോട്ടിനാണ് സ്മൃതി രാഹുലിനോട് പരാജയപ്പെട്ടത്. രാഹുല്‍ 46.71 ശതമാനം വോട്ട് നേടിയപ്പോള്‍ ഇറാനി 34.38 ശതമാനം വോട്ട് നേടി. കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയില്‍ വിള്ളലുണ്ടാക്കാന്‍ സ്മൃതിക്ക് സാധിച്ചു. ഇവിടെ ബിഎസ്പി സ്ഥാനാര്‍ത്ഥി ധര്‍മേന്ദ്ര പ്രതാപ് സിങിന് ലഭിച്ചത് 57,716വോട്ടാണ്. ഇത്തവണ മണ്ഡലത്തില്‍ മഹാസഖ്യം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള നേര്‍ക്ക് നേര്‍ പോരാട്ടമാണ് നടക്കുന്നത്.

5,26,434 വോട്ട് നേടി 3.5 ലക്ഷത്തിന്റെ ഭൂരിപക്ഷത്തിലാണ് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി 2014ല്‍ റായ്ബറേലിയില്‍ നിന്ന് വിജയിച്ചു കയറിയത്. ഇത്തവണ മുന്‍ കോണ്‍ഗ്രസ് നേതാവ് ദിനേശ് പ്രതാപ് സിങിനെയാണ് ബിജെപി സോണിയക്ക് എതിരെ രംഗത്തിറക്കിയിരിക്കുന്നത്. 

റായ്ബറേലിക്കും അമേഠിക്കും പുറമേ കോണ്‍ഗ്രസ് വിജയം പ്രതീക്ഷിക്കുന്ന മൂന്നു മണ്ഡലങ്ങള്‍ ഫൈസാബാദും ധൗരാഹ്‌റയും ബരാബങ്കിയുമാണ്. ധൗരാഹ്‌റയില്‍ പാര്‍ട്ടിയുടെ യുവ മുഖവും ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ള നേതാവുമായ ജിതന്‍ പ്രസാദയാണ് മത്സരിക്കുന്നത്. ബരാബങ്കിയില്‍ രാജ്യസഭ എംപി പിഎല്‍ പുനിയയുടെ മകന്‍ തനുജ് പുനിയയാണ് സ്ഥാനാര്‍ത്ഥി. ഫൈസാബാദില്‍ യുപി മുന്‍ പിസിസി അധ്യക്ഷന്‍ നിര്‍മല്‍ ഖത്രി ത്സരിക്കുന്നു. അഞ്ച് സീറ്റുകളില്‍ വിജയുമുറപ്പിക്കുന്ന കോണ്‍ഗ്രസ് മറ്റിടങ്ങളില്‍ പ്രിയങ്ക-രാഹുല്‍ തരംഗമുണ്ടാകുമെന്നും കണക്കു കൂട്ടുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com