

പട്‌ന: 18കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് യുവാക്കൾ അറസ്റ്റിൽ. ബിഹാറിലാണ് കൗമാരക്കാരി ബലാത്സംഗത്തിന് ഇരയായത്. ദാവത്ത് സ്വദേശികളായ സുരേഷ് യാദവ് (22) ചഞ്ചല്‍ യാദവ് (22) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും പ്രദേശത്തെ ക്വാറന്റൈൻ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരാണ്. ഇവിടെ നിന്ന് പുറത്ത് ചാടിയാണ് ഇവർ 18കാരിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ വിജയ് യാദവ് (20) മുകേഷ് യാദവ് (21) അമിത് പാസ്വാന്‍ (18) ചുല്ലി പാസ്വാന്‍ (18) എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 18കാരി ക്വാറന്റൈൻ കേന്ദ്രത്തിനടുത്തുള്ള വയലില്‍ പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ പോയ സമയത്താണ് ബലാത്സംഗത്തിനിരയായത്. ക്വാറന്റൈൻ കേന്ദ്രത്തില്‍ നിന്നു ചാടിയ സുരേഷ് യാദവും ചഞ്ചല്‍ യാദവും പെണ്‍കുട്ടിയെ വയലില്‍ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നാലെ ഇവര്‍ കൂട്ടുകാരായ മറ്റ് നാല് പേരെയും വിളിച്ചുവരുത്തി. ഇവരും പെണ്‍കുട്ടിയെ പീഡിപ്പിച്ചു.
സംഭവത്തിന് ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് കാര്യങ്ങള്‍ പറഞ്ഞു. ഇതോടെ മാതാപിതാക്കളും ബന്ധുക്കളും ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തി പ്രതിഷേധിച്ചു. മകളെ ബലാത്സംഗം ചെയ്തവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് മാതാപിതാക്കള്‍ കരഞ്ഞു കൊണ്ട് ആവശ്യപ്പെട്ടു.
സംഭവം ഒതുക്കി തീര്‍ക്കാനായിരുന്നു പൊലീസ് ആദ്യം ശ്രമിച്ചത്. എന്നാല്‍ പ്രതിഷേധം വ്യാപകമാവുകയും വാര്‍ത്തയാവുകയും ചെയ്തതോടെ പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു.
അറസ്റ്റിലായ രണ്ട് പേരുടെയും സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ബാക്കി പ്രതികളെ ഉടന്‍ പിടികൂടുമെന്നും പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates