ജനങ്ങളെ മറക്കുന്ന രാഷ്ട്രീയം മാറുക തന്നെ വേണം: ആരാധകരെ ഇളക്കിമറിച്ച് രജനീകാന്ത്

ആരാധകരാണ് എന്നെ തമിഴനാക്കിയത്. ജീവിതത്തിന്റെ ആദ്യ ഇരുപത്തിമൂന്നു വര്‍ഷം ഞാന്‍ കന്നഡക്കാരനായിരുന്നു. കഴിഞ്ഞ 44 വര്‍ഷമായി ഞാന്‍ പച്ചത്തമിഴനാണെന്നും അതില്‍ അഭിമാനിക്കുന്നതായും രജനി
ജനങ്ങളെ മറക്കുന്ന രാഷ്ട്രീയം മാറുക തന്നെ വേണം: ആരാധകരെ ഇളക്കിമറിച്ച് രജനീകാന്ത്
Updated on
1 min read


ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ശക്തമായ സൂചന നല്‍കി വീണ്ടും തമിഴ് സൂപ്പര്‍ താരം രജനികാന്ത്. കോടമ്പാക്കത്ത് ആരാധക സംഗമത്തിലാണ് രജനി രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന പ്രകടമായ സൂചന നല്‍കിയത്.

ഇപ്പോഴത്തെ രാഷ്ട്രീയ സംവിധാനം മാറേണ്ടതു തന്നെയാണെന്ന് രജനി അഭിപ്രായപ്പെട്ടു. ജനങ്ങളെക്കുറിച്ച് ആശങ്കയില്ലാത്ത സംവിധാനമാണ് ഇപ്പോഴത്തേത്. അതു ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യുന്നില്ല. അതു മാറുക തന്നെ വേണമെന്ന് രജനീകാന്ത് പറഞ്ഞു. നിങ്ങളെപ്പോലെ തന്നെ എനിക്കും ഉത്തരവാദിത്തങ്ങളുണ്ട്. അതു നമ്മള്‍ നിറവേറ്റണം. അന്തിമ യുദ്ധം വരുമ്പോള്‍ നമ്മള്‍ അതു ചെയ്യുക തന്നെ ചെയ്യുമെന്ന് രജനി പറഞ്ഞു.

ആരാധകരാണ് എന്നെ തമിഴനാക്കിയത്. ജീവിതത്തിന്റെ ആദ്യ ഇരുപത്തിമൂന്നു വര്‍ഷം ഞാന്‍ കന്നഡക്കാരനായിരുന്നു. കഴിഞ്ഞ 44 വര്‍ഷമായി ഞാന്‍ പച്ചത്തമിഴനാണെന്നും അതില്‍ അഭിമാനിക്കുന്നതായും രജനി വ്യക്തമാക്കി.

തിങ്കളാഴ്ച രജനി രാഷ്ട്രീയ പ്രവേശനത്തിന്റെ ആദ്യ സൂചനകള്‍ നല്‍കിയപ്പോള്‍ തന്നെ തമിഴ്, ദേശീയ രാഷ്ട്രീയത്തില്‍ വന്‍ ചര്‍ച്ചയ്ക്കു തുടക്കമായിരുന്നു. ഇപ്പോള്‍ ഞാനൊരു നടനാണ്. അങ്ങനെയൊരു നിയോഗമാണ് ദൈവം തനിക്കു തന്നിരിക്കുന്നത്. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ദൈവം തീരുമാനിച്ചാല്‍ താനതു ചെയ്യും എന്നാണ് തിങ്കളാഴ്ച രജനി രാഷ്്ട്രീയപ്രവേശത്തെക്കുറിച്ച് പറഞ്ഞത്. ഉചിതസമയത്ത് രാഷ്ട്രീയ പ്രവേശനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പിന്നീട് മാധ്യമങ്ങളോടും രജനി പ്രതികരിച്ചിരുന്നു.

രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് താന്‍ നടത്തിയ പരാമര്‍ശം ഇത്രവലിയ ചര്‍ച്ചയാവുമെന്ന് കരുതിയില്ലെന്ന് രജനി പറഞ്ഞു. സാമൂഹ്യമാധ്യമങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തിയ അഭിപ്രായങ്ങള്‍ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ അഞ്ചു ദിവസമായി കോടമ്പാക്കത്തെ രാഘവേന്ദ്ര കല്യാണമണ്ഡപത്തില്‍ രജനി ആരാധകരുമായി ആശയവിനിമയം നടത്തിവരികയാണ്.

രജനി രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകള്‍ നല്‍കിയതിനു പിന്നാലെ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ഇതിനെതിരെ രംഗത്തുവന്നിരുന്നു. രജനി തമിഴനല്ലെന്നായിരുന്നു സ്വാമി ചൂണ്ടിക്കാട്ടിയത്. ഇതിനു മറുപടിയാണ് ഇന്നു രജനി നടത്തിയ പച്ചത്തമിഴന്‍ പരാമര്‍ശം എന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം രജനിയെ ബിജെപിയിലേക്ക് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ രംഗത്തുവന്നിരുന്നു. ഇതിനോട് രജനി എതിര്‍ത്തോ അനുകൂലമായോ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലെന്നാണ് രജനിയുടെ പ്രതികരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com