ജെപി നഡ്ഡ ബിജെപിയുടെ പുതിയ അധ്യക്ഷനാകും ; തെരഞ്ഞെടുപ്പ് എതിരില്ലാതെ; പങ്കെടുക്കാനാകാതെ കേരളഘടകം

ജെപി നഡ്ഡ ബിജെപിയുടെ പുതിയ അധ്യക്ഷനാകും ; തെരഞ്ഞെടുപ്പ് എതിരില്ലാതെ; പങ്കെടുക്കാനാകാതെ കേരളഘടകം

അധ്യക്ഷസ്ഥാനത്തേക്ക് ഒന്നിലേറെ പേര്‍ രംഗത്തുവന്നാല്‍ തെരഞ്ഞെടുപ്പ് 21 ന് നടക്കും
Published on

ന്യൂഡല്‍ഹി : ബിജെപിയുടെ പുതിയ അധ്യക്ഷനായി ജഗത് പ്രകാശ് നഡ്ഡ തെരഞ്ഞെടുക്കപ്പെടും. ഈ മാസം 20 നാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. എതിരില്ലാതെയാകും നഡ്ഡയുടെ തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് സൂചന. നിലവില്‍ ബിജെപി വര്‍ക്കിംഗ് പ്രസിഡന്റാണ് നഡ്ഡ. അമിത് ഷായുടെ പിന്‍ഗാമിയായാണ് നഡ്ഡ ബിജെപിയുടെ ചുമതലയേല്‍ക്കുന്നത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇലക്ഷന്‍ റിട്ടേണിംഗ് ഓഫീസര്‍ രാധാമോഹന്‍ സിങ് അറിയിച്ചു. രാവിലെ 10 മുതല്‍ 12.30 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. അടുത്ത ഒരു മണിക്കൂര്‍ നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. തുടര്‍ന്ന് 2.30 വരെ പത്രിക പിന്‍വലിക്കാനുള്ള സമയമാണ്. മറ്റു സ്ഥാനാര്‍ത്ഥികള്‍ ഇല്ലെങ്കില്‍ അന്നുതന്നെ ഫലം പ്രഖ്യാപിക്കുമെന്ന് രാധാമോഹന്‍ സിങ് അറിയിച്ചു.

എന്നാല്‍ അധ്യക്ഷസ്ഥാനത്തേക്ക് ഒന്നിലേറെ പേര്‍ രംഗത്തുവന്നാല്‍ തെരഞ്ഞെടുപ്പ് 21 ന് നടക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയാകും വോട്ടെടുപ്പ്. 21 ന് തന്നെ പുതിയ അധ്യക്ഷന്‍ ചുമതലയേറ്റെടുക്കുമെന്നും രാധാമോഹന്‍ സിങ് അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ നഡ്ഡയുടെ തെരഞ്ഞെടുപ്പ് ഐകകണ്‌ഠ്യേനയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയെങ്കില്‍ ഹിന്ദുക്കള്‍ വിശേഷപ്പെട്ട ദിവസമെന്ന് കരുതുന്ന ഏകാദശി നാളായ ജനുവരി 20 ന് തന്നെ ജെപി നഡ്ഡ ചുമതലയേറ്റേക്കും.

59 കാരനായ ജെ പി നഡ്ഡ ഹിമാചല്‍ പ്രദേശ് സ്വദേശിയാണ്. 2014-2019 കാലയളവില്‍ നരേന്ദ്രമോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്നിട്ടുണ്ട്. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ചുമലയാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. അമിത് ഷാ കേന്ദ്രആഭ്യന്തരമന്ത്രിയായതോടെ, നഡ്ഡയെ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റായി നിയമിക്കുകയായിരുന്നു.

അതേസമയം ബിജെപി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കേരള ഘടകത്തിന് പങ്കെടുക്കാനാവില്ല. പാര്‍ട്ടിയുടെ സംസ്ഥാനത്തെ സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകാത്തതാണ് തിരിച്ചടിയായത്. വി മുരളീധരന്‍-പി കെ കൃഷ്ണദാസ് പക്ഷങ്ങള്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് സംസ്ഥാനത്തെ പാര്‍ട്ടി പുനഃസംഘടനാ ചര്‍ച്ചകള്‍ പ്രതിസന്ധിയിലായത്. ഇതുമൂലം ജില്ലാ പ്രസിഡന്റുമാരെ പോലും പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com