ന്യൂഡൽഹി: നിസാമുദ്ദീൻ മർക്കസ് തബ്‌ലീഗ് സമ്മേളനത്തിനു പുറമേ ബിഹാറിലെ നളന്ദയിലും ഇതേ മാതൃകയിൽ സമ്മേളനം നടന്നതായി റിപ്പോർട്ടുകൾ. നളന്ദ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ചിലർ കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആണെന്നു കണ്ടതായി ജില്ലാ മജിസ്ട്രേറ്റ് സംസ്ഥാന ആഭ്യന്തര വകുപ്പിന് കത്തെഴുതി അറിയിച്ചതോടെയാണ് ഈ വിവരം പുറത്തായത്.
നളന്ദയിൽ മാർച്ച് 14, 15 ദിവസങ്ങളിലായിരുന്നു തബ്‌ലീഗ് സമ്മേളനം. ഈ സമ്മേളനത്തിൽ 640 പ്രതിനിധികൾ പങ്കെടുത്തതിൽ 277 പേരെ മാത്രമേ ഇതുവരെ കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടുള്ളൂ. 363 പേരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇവരിൽ എത്ര വിദേശികൾ ഉണ്ടായിരുന്നു എന്നും വ്യക്തമല്ല. ഇതിൽ പങ്കെടുത്ത കുറേപ്പേർ ഡൽഹിയിൽ നിസ്സാമുദ്ദീൻ സമ്മേളനത്തിലും പങ്കെടുത്തിരുന്നു.
സമ്മേളനം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും 363 പേരുടെ വിവരം ലഭിക്കാത്തതാണ് ഇപ്പോൾ ബിഹാറിൽ പരിഭ്രാന്തി പരത്തിയിരിക്കുന്നത്. ഈ സമ്മേളനത്തിന് കൂടുതലും ബിഹാർ, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്. കേരളത്തിൽ നിന്ന് ഈ സമ്മേളനത്തിന് പ്രതിനിധികൾ എത്തിയിരുന്നോ എന്ന് വ്യക്തമല്ല. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജില്ലയാണ് നളന്ദ. സമ്മേളനത്തിന് എത്തിയവരെ കണ്ടെത്താൻ സംസ്ഥാന സർക്കാരും പൊലീസും കാര്യമായ ഒരു ശ്രമവും നടത്തുന്നില്ല എന്ന് പരാതിയുണ്ട്.
അതിനിടെ നിസാമുദ്ദീൻ സമ്മേളനത്തിന് ബിഹാറിൽ നിന്ന് 350 പേരാണ് പങ്കെടുത്തത് എന്ന് കേന്ദ്ര സർക്കാർ കണ്ടെത്തി സംസ്ഥാനത്തെ അറിയിച്ചിരുന്നു. അവരെ മുഴുവനും കണ്ടെത്താനും കഴിഞ്ഞിട്ടില്ല. നിസാമുദ്ദീനു ശേഷം മുംബൈയിലും തബ്‌ലീഗ് സമ്മേളനം നടത്താനിരുന്നതാണെങ്കിലും സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചതിനാൽ കഴിഞ്ഞില്ല.
പങ്കെടുത്ത പ്രതിനിധികളുടെ വിവരങ്ങൾ നൽകാൻ തബ്‌ലീഗ് ഭാരവാഹികൾ തയ്യാറാകാത്തതാണ് ബിഹാറിലെ പ്രശ്നം. ഒരു വ്യക്തിക്ക് കോവിഡ് രോഗ ബാധയുണ്ടെങ്കിൽ ഒരു മാസത്തിനകം 460 പേർക്ക് അതു പകർന്നു നൽകും എന്നാണ് ഐസിഎംആർ കണക്കുകൂട്ടുന്നത്. അങ്ങനെയെങ്കിൽ 363 പേരിൽ നിന്ന് ഒന്നര ലക്ഷം പേർക്ക് രോഗ ബാധ പകരാമെന്ന ഭീഷണിയാണ് ബിഹാറിൽ നില നിൽക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
