

കൊൽക്കത്ത: രാജ്യത്തെ ജനങ്ങൾക്ക് സൗജന്യമായി ഭക്ഷ്യ ധാന്യങ്ങൾ നവംബർ മാസം വരെ വിതരണം ചെയ്യുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനത്തെ മറികടന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിൽ സൗജന്യ റേഷൻ അടുത്ത വർഷം ജൂൺ വരെ ലഭ്യമാക്കുമെന്ന പ്രഖ്യാപനമാണ് മമതാ ബാനർജി നടത്തിയത്. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് അടുത്ത ഛാത് പൂജ വരെ സൗജന്യ റേഷൻ വിതരണം തുടരുമെന്ന് പ്രഖ്യാപിച്ചത്. ഇതിന് തൊട്ടു പിന്നാലെയാണ് മമതയുടെ പ്രഖ്യാപനം.
കേന്ദ്രം നൽകുന്നതിനേക്കാൾ ഗുണനിലവാരമുളള റേഷനായിരിക്കും സംസ്ഥാന സർക്കാർ നൽകുകയെന്ന് മമത പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മമതയുടെ നീക്കം. ബംഗാളിൽ 60 ശതമാനം പേർക്ക് മാത്രമാണ് കേന്ദ്ര റേഷൻ ലഭിക്കുന്നത്. രാജ്യത്തെ 80 കോടിയോളം വരുന്ന ദുർബല ജനവിഭാഗങ്ങൾക്ക് സൗജന്യമായി ഭക്ഷ്യ ധാന്യങ്ങൾ നൽകുന്നത് നവംബർ വരെ ദീർഘിപ്പിക്കുമെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
ഇന്ത്യ-ചൈന സംഘർഷവുമായി ബന്ധപ്പെട്ട കേന്ദ്ര നിലപാടിനെയും മമത വിമർശിച്ചു.' ഏതാനും ആപ്പുകൾ നിരോധിച്ചതു കൊണ്ട് ഫലമില്ല. ചൈനയ്ക്ക് യോജിച്ച ഒരു മറുപടി കൊടുക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. സർക്കാർ അക്കാര്യത്തിൽ തീരുമാനമെടുക്കണം.' ചൈനയ്ക്ക് ഇന്ത്യൻ സൈനികർ യോജിച്ച മറുപടി നൽകിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തെ നിഷേധിച്ചു കൊണ്ടായിരുന്നു മമതയുടെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates