

ചെന്നൈ; തമിഴ്നാട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ രോഗികളെ കൂട്ടത്തോടെ ഡിസ്ചാർജ് ചെയ്ത സർക്കാർ ആശുപത്രിയുടെ നടപടി വിവാദത്തിൽ. പ്രാഥമിക പരിശോധനാഫലം വന്ന ഉടനെയാണ് 26 രോഗികളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. എന്നാൽ വിശദമായ പരിശോധന ഫലം വന്നപ്പോൾ പറഞ്ഞുവിട്ട നാലു പേർക്ക് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ഇവരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അധികൃതർ.
കൊവിഡ് പരിശോധനയ്ക്കായി വിളുപുരം സർക്കാർ ആശുപത്രി ഐസൊലേഷനിലുണ്ടായിരുന്ന 26 പേരുടെ ഫലം സ്വകാര്യലാബിൽ പരിശോധിച്ചു. ഇവിടെ നിന്ന് പ്രാഥമികമായി ലഭിച്ച ഫലം നെഗറ്റീവായിരുന്നു. ഇവരെയെല്ലാവരെയും ഇതോടെ രോഗമില്ലെന്ന് രേഖപ്പെടുത്തി സർക്കാർ ആശുപത്രി അധികൃതർ ഡിസ്ചാർജ് ചെയ്തു. എന്നാൽ രണ്ടാമത്തെ വിശദമായ പരിശോധനാ ഫലം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഇന്ന് വൈകിട്ടോടെ രണ്ടാം പരിശോധനാ ഫലം വന്നു. ഇതിൽ നാല് പേർക്ക് കൊവിഡുണ്ടെന്ന് കണ്ടെത്തി.
മൂന്ന് രോഗികളെ പൊലീസ് കണ്ടെത്തി തിരികെ ഐസൊലേഷൻ വാർഡിലാക്കി. പക്ഷേ നാലാമന്‍റെ കാര്യത്തിലായിരുന്നു ബുദ്ധിമുട്ട്. ദില്ലിയിൽ നിന്ന് എത്തിയ ഒരു അന്യ സംസ്ഥാന തൊഴിലാളിയായിരുന്നു ഇയാൾ. ഇയാളെ ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അൽപം ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് നിലവിൽ കാണാതായ അന്യ സംസ്ഥാന തൊഴിലാളി. പോണ്ടിച്ചേരി സബ് ജയിലിൽ ചില മോഷണക്കുറ്റങ്ങൾ ആരോപിക്കപ്പെട്ട് കഴിഞ്ഞിരുന്നയാളാണ് ഇയാൾ. ഇയാളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് തമിഴ്നാട് സർക്കാർ ഇപ്പോൾ.
എന്നാൽ 26 പേരെ ഒരുമിച്ച് ഡിസ്ചാർജ് ചെയ്തപ്പോൾ സംഭവിച്ച ക്ളറിക്കൽ പിശക് മാത്രമാണിതെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ രോഗം ഇല്ലെന്ന പൂർണസ്ഥിരീകരണമില്ലാതെ എങ്ങനെ ആളുകളെ പുറത്തുവിട്ടു എന്നതിൽ വ്യക്തമായ ഒരു വിശദീകരണം ആരോഗ്യവകുപ്പിനില്ല. അന്യസംസ്ഥാനതൊഴിലാളി ഒളിവിൽ പോയതാണെങ്കിൽ ഇയാൾ ആർക്കെല്ലാം രോഗം നൽകിയേക്കാമെന്നത് ആരോഗ്യവകുപ്പിന് ചില്ലറ തലവേദനയല്ല ഉണ്ടാക്കുന്നത്. എന്നാൽ ലോക്ക് ഡൗൺ കാലമാണ്, അതിർത്തി വിട്ട് ഇയാൾ എങ്ങും പോകാൻ സാധ്യതയില്ലെന്നാണ് സർക്കാരിന്‍റെയും പൊലീസിന്‍റെയും കണക്ക് കൂട്ടൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates