ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസില്‍ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. പ്രതികളുടെ വധശിക്ഷ ഒന്നിച്ചുമാത്രം നടത്തിയാല്‍ മതിയെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്. പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിച്ചത്.
പ്രതികളിലൊരാള്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയത് പരിഗണിച്ച് വിചാരണ കോടതി ഫെബ്രുവരി ഒന്നിന് വധശിക്ഷ നടത്താന്‍ പുറപ്പെടുവിച്ച മരണവാറന്റ് സ്റ്റേ ചെയ്തിരുന്നു. ഈ ഉത്തരവിനെതിരെ കേന്ദ്രം നല്‍കിയ ഹര്‍ജിയാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്. പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട്. എന്നാല്‍ ശിക്ഷ ഒരുമിച്ച് നടത്തണമെന്നാണ് അഭിപ്രായമെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കാനില്ലെന്നും ഡല്‍ഹി കോടതി ജഡ്ജി ജസ്റ്റിസ് സുരേഷ് കെയ്ത്ത് ഉത്തരവില്‍ പറഞ്ഞു.
എല്ലാ പ്രതികളും ക്രൂരകൃത്യത്തിന് ശിക്ഷിക്കപ്പെട്ടവരാണ്. പ്രതികള്‍ ശിക്ഷ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ പ്രതികള്‍ ഏഴ് ദിവസത്തിനകം ദയാഹര്‍ജി അടക്കമുള്ള എല്ലാ നിയമനടപടികളും സ്വീകരിക്കണം. അതിന് ശേഷം അധികൃതര്‍ക്ക് ശിക്ഷ നടപ്പാക്കുന്നതിന് നിയമാനുസൃത നടപടി സ്വീകരിക്കാമെന്നും ഡല്‍ഹി കോടതി വ്യക്തമാക്കി.
നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിനാണ് നടപ്പാക്കാനിരുന്നത്. എന്നാല്‍ ജനുവരി 31 ന് ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെ വധശിക്ഷ നടപ്പാക്കരുതെന്ന് ഡല്‍ഹി കോടതി ഉത്തരവിട്ടത്. ഇതിനെതിരെയാണ് കേന്ദ്രസര്‍ക്കാരും തീഹാര്‍ ജയില്‍ അധികൃതരും ഹൈക്കോടതിയെ സമീപിച്ചത്. അക്ഷയ് കുമാര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത, മുകേഷ് സിങ് എന്നിവരാണ് വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുന്നത്.
കേസിലെ പ്രതി വിനയ്കുമാറിന്റെയും ദയാഹര്‍ജി തള്ളിയതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. മണിക്കൂറുകള്‍ക്കകം മറ്റൊരു പ്രതിയായ അക്ഷയ്കുമാര്‍ ദയാഹര്‍ജി സമര്‍പ്പിച്ചു. മുകേഷ് കുമാര്‍ സിങ്ങിന്റെ ഹര്‍ജി നേരത്തേ തള്ളിയിരുന്നു. പവന്‍ ഗുപ്തയാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റൊരു പ്രതി. അഭിഭാഷകന്‍ എ.പി.സിങ്ങാണ് അക്ഷയ്കുമാര്‍, പവന്‍ ഗുപ്ത, വിനയ്കുമാര്‍ എന്നിവര്‍ക്കു വേണ്ടി ഹാജരായത്. മുതിര്‍ന്ന അഭിഭാഷക റെബേക്കാ ജോണാണ് മുകേഷ് കുമാറിനു വേണ്ടി ഹാജരായത്.
2012 ഡിസംബര്‍ പതിനാറിനാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയായ 23കാരി ഓടുന്ന ബസില്‍വെച്ച് ബലാത്സംഗത്തിന് ഇരയായത്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ കേസില്‍ ആകെ ആറുപ്രതികളാണുണ്ടായിരുന്നത്. ഇതില്‍ മുഖ്യപ്രതി രാം സിങ് തിഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജൂവനൈല്‍ നിയമപ്രകാരം വിചാരണ ചെയ്യപ്പെട്ട മറ്റൊരു പ്രതി മൂന്നുവര്‍ഷത്തെ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates