പരിശോധിക്കുന്നവരില്‍ 25 ശതമാനം പേര്‍ക്കും കോവിഡ് ; രോഗബാധിതരുടെ എണ്ണം 180 ; 20 ദിവസത്തിനിടെ സ്ഥിരീകരിച്ചത് 179 പേര്‍ക്ക് ; ആശങ്കയായി ധാരാവി

പരിശോധിക്കുന്നവരില്‍ 25 ശതമാനം പേര്‍ക്കും കോവിഡ് ; രോഗബാധിതരുടെ എണ്ണം 180 ; 20 ദിവസത്തിനിടെ സ്ഥിരീകരിച്ചത് 179 പേര്‍ക്ക് ; ആശങ്കയായി ധാരാവി

മുംബൈയില്‍ കോവിഡ് കണ്ടെത്തുന്നവരില്‍ 81 ശതമാനത്തിനും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരാണ്
Published on

മുംബൈ : മഹാരാഷ്ട്രയിലെ മുംബൈയില്‍ കോവിഡ് പടരുന്നത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയില്‍ പരിശോധിക്കുന്നവരില്‍ 25 ശതമാനത്തിനും കോവിഡ് സ്ഥിരീകരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതുവരെ 180 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

650 ഓളം പേരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് 180 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ധാരാവിയില്‍ ഇതുവരെ കോവിഡ് ബാധിച്ച് 12 പേരാണ് മരിച്ചത്. ഏപ്രില്‍ രണ്ടിനാണ് ധാരാവിയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നീട് 20 ദിവസത്തിനിടെയാണ് ഇത്രയധികം പേര്‍ക്ക് രോഗബാധ കണ്ടെത്തുന്നത്.

അഞ്ചുചതുരശ്ര കിലോമീറ്ററായി വ്യാപിച്ചുകിടക്കുന്ന ചേരിയില്‍ രോഗ വ്യാപനം പ്രതിരോധിക്കുന്നതിനായി സാമൂഹിക അകലം പ്രാവര്‍ത്തികമാക്കാനാകാത്തത് ആരോഗ്യ വകുപ്പിന് വെല്ലുവിളിയാണ്. ചേരിയിലെ ഒരു വീട്ടില്‍ അഞ്ചുമുതല്‍ 10 വരെ അംഗങ്ങളാണ് താമസിക്കുന്നത്. 20 മുതല്‍ 50 വരെ കുടുംബങ്ങള്‍ ഒരു കമ്യൂണിറ്റി ടോയ്‌ലറ്റുകളും വാട്ടര്‍ ടാപ്പുകളും പങ്കിടുന്നതായാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ധാരാവി ചേരി പൂര്‍ണ്ണമായും അടച്ചിടുകയും, ചേരി നിവാസികളെ മറ്റിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുകയും മാത്രമാണ് രോഗവ്യാപനം തടയാന്‍ പ്രതിവിധിയെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. അതിനിടെ മുംബൈയില്‍ കോവിഡ് കണ്ടെത്തുന്നവരില്‍ 81 ശതമാനത്തിനും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരാണ്. ഇത് മറ്റൊരു വെല്ലുവിളിയാണെന്ന് ബ്രിഹന്‍മുംബൈ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ പ്രവീണ്‍ പര്‍ദേശി വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ്ബാധിതരുടെ എണ്ണം 5218 ആയി. 251 പേരാണ് സംസ്ഥാനത്ത് മരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com