ബിജെപി നേതാവിനെതിരെ ലൈംഗിക ആരോപണമുന്നയിച്ച പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി; മതിയായ സുരക്ഷ ഒരുക്കാന്‍ ഉത്തരവ്

ബിജെപി നേതാവിനെതിരെ ലൈംഗിക ആരോപണമുന്നയിച്ച പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി; മതിയായ സുരക്ഷ ഒരുക്കാന്‍ ഉത്തരവ്

മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ചിന്മയാനന്ദക്കെതിരെ ലൈംഗിക ആരോപണമുന്നയിച്ച നിയമ വിദ്യാര്‍ഥിനിയെ സുപ്രീം കോടതിയില്‍ ഹാജരാക്കി
Published on

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ചിന്മയാനന്ദക്കെതിരെ ലൈംഗിക ആരോപണമുന്നയിച്ച നിയമ വിദ്യാര്‍ഥിനിയെ സുപ്രീം കോടതിയില്‍ ഹാജരാക്കി. സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച കോടതി പെണ്‍കുട്ടിയെ ഡല്‍ഹിയിലെ അഭയ കേന്ദ്രത്തില്‍ ആക്കാന്‍ ഉത്തരവിട്ടു.

ചൊവ്വാഴ്ച മുതല്‍ കാണാതായ പെണ്‍കുട്ടിയെ രാജസ്ഥാനില്‍ നിന്ന് ഇന്ന് രാവിലെയാണ് പൊലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവം വിവാദമാകുന്നത്. 

വിവാദമയുര്‍ന്നതോടെ യുപി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരുകയും ഈ പെണ്‍കുട്ടിക്കും ഉന്നാവ് പെണ്‍കുട്ടിയുടെ ഗതിയോ എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം വിമര്‍ശനം ഉന്നയിക്കുകയും ചെയ്തതോടെ പൊലീസ് അന്വേഷണം വിപുലമാക്കിയത്. തുടര്‍ന്നാണ് രാജസ്ഥാനില്‍ നിന്ന് പെണ്‍കുട്ടിയെ യുപി പൊലീസ് കണ്ടെത്തിയത്. 

പെണ്‍കുട്ടിയുടെ ജീവനില്‍ ആശങ്ക ഉണ്ടെന്നും പെണ്‍കുട്ടിക്ക് പറയാനുള്ളത് നേരിട്ട് കേള്‍ക്കണമെന്നും സുപ്രീം കോടതിയോട് വിവിധ അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു. 

പെണ്‍കുട്ടിക്ക് മതിയായ സുരക്ഷ നല്‍കാന്‍ ജസ്റ്റിസ് ആര്‍ ഭാനുമതിയുടെ നേതൃത്വത്തില്‍ ഉള്ള ബെഞ്ച് ഡല്‍ഹി പൊലീസിനോട് ഉത്തരവിട്ടു. തിങ്കളാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കുന്നത് വരെ മാതാപിതാക്കള്‍ക്കല്ലാതെ മറ്റാരെയും പെണ്‍കുട്ടിയെ കാണാന്‍ അനുവദിക്കരുതെന്ന് കോടതി ഉത്തരവിട്ടു. മാതാപിതാക്കളെ പെണ്‍കുട്ടിയുടെ അടുത്തേക്ക് എത്തിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനും പൊലീസിനോട് കോടതി പറഞ്ഞു. 

ചിന്മയാനന്ദ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ നിന്നുള്ള പെണ്‍കുട്ടി ഉന്നയിച്ചത്. പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ കാണാതായി. മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ചിന്മയാനന്ദക്കെതിരെ യുപി പൊലീസ് കേസ് എടുത്തിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com