ഭാര്യയും മകളും ചേർന്ന് ​ഗൃഹനാഥനെ പെട്രോളൊഴിച്ച് ചുട്ടുകൊന്നു

ഭാര്യയും മകളും ചേർന്ന് ​ഗൃഹനാഥനെ പെട്രോളൊഴിച്ച് ജീവനോടെ ചുട്ടുകൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ജയ്പുര്‍: കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ ഭാര്യ ജീവനോടെ ചുട്ടുകൊന്നു. മകളുടെ സഹായത്തോടെയാണ് ഭാര്യ കൊലപാതകം നടത്തിയത്. രാജസ്ഥാനിലെ ബീക്കാനീറില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ ശ്യാം സുന്ദര്‍ കുംഹാറാണ് കൊല്ലപ്പെട്ടത്. 

അമ്മയും മകളും ഉറങ്ങിക്കിടന്ന ശ്യാമിന്റെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതികളായ ഭാര്യ പുഷ്പ (38), മകള്‍ പ്രിയങ്ക (19) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ ഇയാള്‍ ഏഴ് മണിയോടെയാണ് ജോലി കഴിഞ്ഞ്  തിരികെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഭക്ഷണം കഴിച്ചതിന് ശേഷം രാത്രി ഒരു മണി വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു. ശേഷം കിടന്നുറങ്ങിയ ഇയാളുടെ മുറിയിലേക്ക് പ്രിയങ്കയും അമ്മ പുഷ്പയും ചെല്ലുകയായിരുന്നു. പിന്നീട് പ്രിയങ്ക കൈയില്‍ കരുതിയിരുന്ന പെട്രോള്‍ പിതാവിന്റെ വായിലേക്കും ശരീരത്തിലേക്കും ഒഴിക്കുകയും ചെയ്തു. പിന്നാലെ തടിയില്‍ തുണി ചുറ്റി കത്തിച്ച് ദേഹത്തേക്ക് ഇടുകയായിരുന്നു.

പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരടക്കമുള്ള സംഘം സംഭവ സ്ഥലത്തെത്തിയത്. കൊലപാതകത്തിന് ശേഷം പത്ത് കിലോമീറ്റര്‍ അകലെയുള്ള ആര്‍മി ബങ്കറില്‍ ഒളിച്ചിരുന്ന അമ്മയേയും മകളേയും പൊലീസ് പിടികൂടുകയായിരുന്നു. കൊല്ലപ്പെട്ട ശ്യാം സുന്ദര്‍ മെക്കാനിക് ആയതിനാല്‍ ഇയാള്‍ വീട്ടില്‍ പെട്രോള്‍ സൂക്ഷിക്കുമായിരുന്നു. ഇക്കാര്യം ഭാര്യക്കും അറിയാമായിരുന്നു. അതേസമയം പെണ്‍കുട്ടിയുടെ പ്രായം സ്ഥിരീകരിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. 

ഗോലുവാല സ്വദേശിയായ പുഷ്പയെ 20 വര്‍ഷം മുന്‍പാണ് ശ്യാം സുന്ദര്‍ വിവാഹം ചെയ്തത്. എന്നാല്‍ ഇരുവരും തമ്മില്‍ സ്ഥിരം വഴക്കുണ്ടാകാറുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇയാള്‍ തന്നെ കുടുംബത്തിന് താമസിക്കാന്‍ പ്രത്യേകം വീടും നിര്‍മിച്ചു നല്‍കിയിരുന്നെന്നും പ്രദേശവാസികള്‍ പറയുന്നു. പ്രതിയായ പ്രിയങ്കയെ കൂടാതെ ഒരു മകനും മകളും ഇവര്‍ക്കുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com