

മുംബൈ: ലോക്ക്ഡൗണ്‍ നിയമങ്ങൾ ലംഘിച്ച് ക്ഷേത്ര ദര്‍ശനം നടത്തിയതിന് മഹാരാഷ്ട്രയില്‍ ബിജെപി എംഎല്‍എയ്ക്ക് എതിരേ കേസ്. ഉസ്മാനാബാദ് എംഎല്‍എ സുജിത് സിങ് ഠാക്കൂറാണ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ക്ഷേത്ര ദർശനം നടത്തിയത്. ഐപിസി, ദുരന്ത നിവാരണ നിയമം, പകര്‍ച്ചവ്യാധി നിയമം എന്നിവ പ്രകാരമാണ് കേസെടുത്തത്.
മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയിലെ പാണ്ഡാര്‍പുരിലെ ക്ഷേത്രത്തിലായിരുന്നു എംഎല്‍എ ദര്‍ശനം നടത്തിയത്. ഈമാസം നാലിനാണ് എംഎല്‍എ ഏതാനും പേർക്കൊപ്പം ക്ഷേത്രം സന്ദര്‍ശിച്ചത്. ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങളും എംഎൽഎ എടുത്തിരുന്നു. തിരക്ക് ഒഴിവാക്കാന്‍ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളും അടച്ചിട്ടിരിക്കുമ്പോഴാണ് ബിജെപി എംഎല്‍എ ക്ഷേത്ര സന്ദര്‍ശനം.
എന്നാല്‍ ലോക്ക്ഡൗണ്‍ സമയത്ത് ക്ഷേത്രത്തില്‍ പോകുന്നതില്‍ തെറ്റില്ലെന്നും ഒരു ലംഘനവും നടന്നിട്ടില്ലെന്നുമാണ് എംഎല്‍എയുടെ വാദം. "ക്ഷേത്രത്തില്‍ ജനക്കൂട്ടം ഉണ്ടായിരുന്നില്ലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. വളരെ കുറച്ച് ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ട് ദിവസം മുമ്പ് എനിക്ക് ക്ഷേത്ര ട്രസ്റ്റിമാരില്‍ നിന്ന് ക്ഷണം ലഭിച്ചിരുന്നു. അതുകൊണ്ടാണ് ഞാന്‍ പോയത് " - ഠാക്കൂര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates