

ഔറംഗാബാദ്: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം എഴുതിയതിന് 35കാരനെ ഇരുപതോളം പേർ ചേർന്ന് കുത്തിക്കൊന്നു. മൊയിന്‍ മെഹ്മൂദ് പഠാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ ഔറംഗാബാദിലുള്ള ഫാത്തിമനഗറിൽ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ മെഹ്മൂദിനെ വാളുപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മെഹ്മൂദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
പ്രദേശത്തെ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള പ്രശ്നമാണ് ഒടുവിൽ കൊലപാതകത്തിൽ എത്തിയത്. എതിര്‍ ഗ്രൂപ്പിലെ അംഗങ്ങളെ വെല്ലുവിളിച്ചുകൊണ്ട് മെഹൂദ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അയച്ച സന്ദേശത്തെതുടർന്നാണ് ആക്രമണം നടന്നത്. ഇരുപതോളം യുവാക്കളുടെ സംഘം ആയുധങ്ങളുമായി എത്തി മെഹ്മൂദിനെ കൊലപ്പെടുത്തുകയായിരുന്നു.
മെഹ്മൂദിന്റെ ബന്ധു അക്രമം തടയാന്‍ ശ്രമിച്ചപ്പോൾ അയാളെയും അക്രമിക്കുകയായിരുന്നെന്നും ഇയാൾക്ക് തലയ്ക്ക് ഉള്‍പ്പടെ സാരമായ പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ള മറ്റുള്ളവർക്കായി ഊർജിതമായ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates