

ന്യൂഡല്‍ഹി: മുൻ സിബിഐ ഡയറക്ടര്‍ അലോക് കുമാർ വര്‍മയുടെ ഔദ്യോഗിക വസതിക്ക് സമീപത്ത് നിന്ന് നാലു പേരെ സംശയകരമായ സാഹചര്യത്തില്‍ പിടികൂടി. അലോക് വര്‍മയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇന്ന് രാവിലെ ഇവരെ പിടികൂടിയത്. വര്‍മയെ നിരീക്ഷിക്കാനെത്തിയ ഐ.ബി ഉദ്യോഗസ്ഥരാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം.
ഡൽഹി പൊലീസിന് കൈമാറിയ ഇവരെ ചോദ്യം ചെയ്ത് വരുന്നു. സിബിഐ ഡയറക്ടറായിരുന്ന അലോക് വർമയും, സ്പെഷൽ ഡയറക്ടറായ രാകേഷ് അസ്താനയും തമ്മിലുള്ള ചേരിപ്പോരിനെ തുടർന്നാണ് അലോക് വർമ്മ കേന്ദ്രസർക്കാരിന് അനഭിമതനായത്. തുടർന്ന് ചൊവ്വാഴ്ച രാത്രി ചേർന്ന അപ്പോയിന്റ്മെന്റ് കമ്മിറ്റി ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമ്മയെ നീക്കാൻ തീരുമാനിക്കുകയായിരുന്നു. രാകേഷ് അസ്താനയ്ക്ക് നിർബന്ധിത അവധിയും നൽകി.
കേന്ദ്രസർക്കാരിന്റെയും നരേന്ദ്രമോദിയുടെയും അടുപ്പക്കാരനായ അസ്താനക്കെതിരെ കൈക്കൂലി കേസിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തതാണ് സിബിഐ തലപ്പത്തെ ശീതസമരം പുറംലോകത്തെത്തിച്ചത്. തുടർന്ന് പ്രശ്നത്തിൽ ഇടപെട്ട പ്രധാനമന്ത്രി ഇരുവരെയും വിളിപ്പിച്ച് ചർച്ച നടത്തിയിരുന്നു. അതേസമയം അലോക് വർമ്മയെ പുറത്താക്കിയിട്ടില്ലെന്നും, നിലവിലെ സാഹചര്യത്തിൽ ഇരുവരോടും അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടുകയായിരുന്നു എന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. സിബിഐ ജോയിന്റ് ഡയറക്ടർ എം നാഗേശ്വര റാവുവിന് ഡയറക്ടറുടെ താൽക്കാലിക ചുമതലയും നൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates