

തൊടുപുഴ: കട്ടപ്പനയിലെ ബ്ലോക്ക് റിസോഴ്‌സ് സെന്ററിൽ (ബിആർസി) ഒരു കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തി. സംഭവത്തിൽ കരാർ ജീവനക്കാരായിരുന്ന രണ്ട് പേർക്കെതിരെ കേസെടുത്തു. അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന അശോക് വി ജോസഫ്, എംഐഎസ് കോർഡിനേറ്ററായിരുന്ന അഞ്ജലി ദാസ് എന്നിവർക്കെതിരെയാണ് കേസ്.
2022 ഏപ്രിൽ ഒന്നു മുതൽ ഈ വർഷം ജൂൺ 30 വരെയുള്ള കാലയളവിൽ ബിആർസിയിലേക്ക് വന്ന ഒരുകോടിയോളം രൂപ ഇരുവരുടെയും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് പരാതി. നേരത്തെ മുൻപ് നടന്ന ആഭ്യന്തര ഓഡിറ്റിൽ 32 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും പുറത്താക്കുകയും തുക തിരിച്ച് അടപ്പിക്കുകയും ചെയ്തിരുന്നു. രണ്ട് വർഷക്കാലത്തെ ഓഡിറ്റിലാണ് 32 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. എന്നാൽ കൂടുതൽ തുകയുടെ തിരിമറി നടന്നതായി ആരോപണം ഉയർന്നിരുന്നു.
ഇതേത്തുടർന്ന് 2022 മുതലുള്ള കണക്കുകൾ പരിശോധിച്ചപ്പോഴാണ് ഒരുകോടിയോളം രൂപയുടെ തിരിമറികൾ കണ്ടെത്തിയതെന്നാണ് വിവരം. ആദ്യഘട്ടത്തിൽ 32 ലക്ഷം രൂപ തിരിച്ചടപ്പിച്ചിരുന്നെങ്കിലും സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നില്ല. എന്നാൽ കൂടുതൽ ക്രമക്കേട് സ്ഥിരീകരിച്ചതോടെ ബിആർസി അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates