

കൊച്ചി: ഓണ്‍ലൈനിലൂടെ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. ബെംഗളൂരു വിദ്യാര്‍ണപുര സ്വാഗത് ലേഔട്ട് ശ്രീനിലയത്തില്‍ മനോജ് ശ്രീനിവാസി (33) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ സൈബര്‍ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ നാല്‍പ്പഞ്ചോളം അക്കൗണ്ടുകളില്‍ നിന്ന് 250 കോടിയുടെ തട്ടിപ്പ് നടത്തിയുണ്ടെന്നാണ് ലഭ്യമാകുന്ന വിവരമെന്ന് പൊലീസ് അറിയിച്ചു.
പറവൂര്‍ സ്വദേശികളില്‍ നിന്ന് പതിനെട്ട് ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയത്. പാര്‍ട്ട്‌ടൈം ജോലിയുടെ ഭാഗമായി യൂ ട്യൂബ് ലൈക്ക് ചെയ്യുന്നതുവഴി വരുമാനം, ആയിരം രൂപ നിക്ഷേപിച്ചാല്‍ 1250 രൂപ വരുമാനം എന്നിങ്ങനെയായിരുന്നു പരാതിക്കാര്‍ക്ക് ലഭിച്ച വാഗ്ദാനം. ആദ്യഘട്ടം എന്ന നിലയില്‍ ചെറിയ തുകകള്‍ പ്രതിഫലം, ലാഭം എന്നിങ്ങനെ പറഞ്ഞ് കൈമാറും. തുടര്‍ന്ന് വിശ്വാസം ജനിപ്പിച്ചശേഷം വലിയ തുകകള്‍ നിക്ഷേപിപ്പിക്കും. ഇതിന്റെ ലാഭം തിരികെ ലഭിക്കുന്നതിനായി ജി.എസ്.ടി, മറ്റ് ടാക്‌സുകള്‍ എന്നീ പേരുകളില്‍ കൂടുതല്‍ തുക വാങ്ങി കബളിപ്പിക്കുകയാണ് ഇവരുടെ രീതി.
തട്ടിപ്പ് നടത്തുന്നതിനായി സാധാരണക്കാരെക്കൊണ്ട് കറന്റ് അക്കൗണ്ട് എടുപ്പിക്കുന്നു. ഈ അക്കൗണ്ട് ഇവരറിയാതെ കൈകാര്യം ചെയ്യുന്നത് പ്രതിയും സംഘവുമാണ്. പിടിക്കപ്പെട്ടാല്‍ അന്വേഷണം തങ്ങളിലേയ്ക്ക് എത്താതിരിക്കാനാണ് സംഘം ഇങ്ങനെ ചെയ്യുന്നത്. ഇത്തരം നാല്‍പ്പത്തിയഞ്ചോളം അക്കൗണ്ടുകളാണ് ചതിയിലൂടെ സ്വന്തമാക്കിയത്. ഇവയിലേക്കാണ് ജോലി വാഗ്ദാനം ചെയ്ത് പറ്റിക്കപ്പെടുന്നവര്‍ പണം നിക്ഷേപിക്കുന്നത്. 250 കോടിയിലേറെ രൂപ ഇത്തരത്തില്‍ പല അക്കൗണ്ടുകള്‍ വഴി കൈമാറ്റം ചെയ്തുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ ലഭിച്ച വിവരം.
ചൈനയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന സംഘം, അക്കൗണ്ട് വഴി ലഭിക്കുന്ന തുക ക്രിപ്‌റ്റോ കറന്‍സിയാക്കി വിദേശത്തെത്തിക്കുകയാണ് പതിവ്. ബംഗലൂരു സിറ്റി സൈബര്‍ പൊലീസില്‍ പ്രതിക്കെതിരെ കേസുകളുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates