വാഗ്ദാനങ്ങളെല്ലാം വെറുതേ; ആരും ഒന്നും നല്‍കിയില്ല, ആ പ്രണയികള്‍ ഇപ്പോഴും ഇല്ലായ്മയില്‍ തന്നെ

പാലക്കാട്ടെ സജിതയും റഹ്മാനും. ഒളിവ് ജീവിതം അവസാനിപ്പിച്ച് രേഖാമൂലം വിവാഹിതരായ ഇവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?
സജിതയും റഹ്മാനും
സജിതയും റഹ്മാനും
Updated on
1 min read

ത്തുവര്‍ഷമായി ഒറ്റമുറിയില്‍ ഒളിച്ചു താമസിച്ച പ്രണയിതാക്കളെ ഓര്‍മ്മയില്ലെ? പാലക്കാട്ടെ സജിതയും റഹ്മാനും. ഒളിവ് ജീവിതം അവസാനിപ്പിച്ച് രേഖാമൂലം വിവാഹിതരായ ഇവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? ജീവിതം ദുരിത പൂര്‍ണമാണെന്നാണ് റഹ്മാനും സജിതയും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നത്. കൂലിപ്പണിക്കാരനായ റഹ്മാന്റെ വരുമാനത്തിലാണ് രണ്ടുപേരും മുന്നോട്ടുപോകുന്നത്. എന്നാല്‍ സാമ്പത്തികമായി നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നതായി ഇവര്‍ പറയുന്നു. 

റഹ്മാനും സജിതയ്ക്കും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് നിരവധിപേരാണ് അന്ന് രംഗത്തെത്തിയത്. പ്രമുഖരായ രാഷ്ട്രീയക്കാര്‍ മുതല്‍ കേരള വനിതാ കമ്മീഷന്‍ വരെ ഇരുവരെയും സന്ദര്‍ശിച്ചിരുന്നു. പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനായി നിരവധി വാഗ്ദാനങ്ങളും പലരും നല്‍കി. എന്നാല്‍ വാഗ്ദാനങ്ങള്‍, വാഗ്ദാനങ്ങളായി മാത്രം അവസാനിച്ചു. 

പെയിന്റ്ങ് ജോലികള്‍ക്ക് പോയാണ് റഹ്മാന്‍ കുടുംബം നോക്കുന്നത്. ദിവസം അഞ്ഞൂറു രൂപയ്ക്ക് താഴെയാണ് വരുമാനമെന്ന് റഹ്മാന്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് എപിഎല്‍ കാര്‍ഡ്. റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആക്കാനായി പലതവണ ശ്രമിച്ചെങ്കിലും നടപടിയായില്ലെന്ന് റ്ഹമാന്‍ പറയുന്നു. 

രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടിയതിനാല്‍ സജിതയുടെ കാലില്‍ ഒരു ഓപ്പറേഷന്‍ നടത്തേണ്ടിവന്നു. ഇത് സ്ഥിതി കൂടുതല്‍ പരുങ്ങലിലാക്കി.  കാലിന് ഇപ്പോഴും വേദനയുള്ളതിനാല്‍ സജിതയ്ക്ക് മറ്റു ജോലികള്‍ക്ക് പോകാന്‍ സാധിക്കില്ല. തുടര്‍ ചികിത്സയ്ക്കായുള്ള പണവും കയ്യിലില്ല. ചെറിയ വീട്ടിന് മാസം 2,000 രൂപയാണ് വാടക. 

കാരക്കാട്ട് പറമ്പിലാണ് ആറുമാസമായി താമസം. താന്‍ വീട്ടില്‍ തനിച്ചായതിനാല്‍ സന്ധ്യയോടെ തിരിച്ചെത്തുന്ന സ്ഥലങ്ങളിലേക്ക് മാത്രമേ റഹ്മാന്‍ ജോലിക്ക് പോകാറുള്ളു. ഇത് വരുമാനത്തെ ബാധിക്കുന്നുണ്ടെന്ന് സജിത പറഞ്ഞു. ശസ്ത്രക്രിയയുടെ സമയത്ത് സജിതയുടെ മാതാപിതാക്കള്‍ സഹായം നല്‍കിയിരുന്നു. റഹ്മാന്റെ സഹോദരി റഹ്മത്ത് മാത്രമാണ് ഇടയ്ക്ക് കാണാനെത്തുന്നത്. 

ആധാര്‍ കാര്‍ഡും വരുമാന സര്‍ട്ടിഫിക്കേറ്റും ലഭിച്ചു. ലൈഫ് മിഷന്‍ പദ്ധതിക്ക് കീഴില്‍ വീടിന് അപേക്ഷിച്ചെങ്കിലും ഇതുവരെയും അനുവദിച്ചിട്ടില്ലെന്നും സജിത പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച കൂടി നെന്‍മാറയിലെ സപ്ലൈകോ ഓഫീസിലെത്തി റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആക്കുന്ന കാര്യം തിരക്കിയിരുന്നു. മറ്റൊരു ദിവസം വരനായിരുന്നു മറുപടി. 

2010 ഫെബ്രുവരിയിലാണ് റഹ്മാനോടൊപ്പം ജീവിക്കാന്‍ 18 കാരിയായ സജിത വീട് വിട്ടിറങ്ങിയത്. ഇലക്ട്രിക്കല്‍ ജോലിയും പെയിന്റിങും ചെയ്യുന്ന റഹ്മാനോടൊപ്പം കഴിയുന്നതിനായി ഇറങ്ങിത്തിരിച്ച സജിതയെ റഹ്മാന്‍ ആരുമറിയാതെ വീട്ടിലെ മുറിയില്‍ താമസിപ്പിക്കുകയായിരുന്നു.
2021 മാര്‍ച്ചില്‍ ഇരുവരും വീട് വിട്ടിറങ്ങി വിത്തനശ്ശേരിയ്ക്ക് സമീപം വാടക വീട്ടിലേക്ക് താമസം മാറുകയായിരുന്നു. റഹ്മാനെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെ സഹോദരന്‍ റഹ്മാനെ നെന്മാറയില്‍വെച്ച് കാണുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് പ്രണയ ജീവിതത്തിന്റെ 10 വര്‍ഷത്തെ ചരിത്രം പുറംലോകമറിഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com