

പത്തനംതിട്ട: ഒരു രാത്രി മുഴുവൻ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ കുടുങ്ങിയ വയോധികയെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. ചെങ്ങന്നൂർ തിരുവൻവണ്ടൂർ അമ്പലപ്പാട്ട് വീട്ടിൽ അച്ചാമ്മക്കുട്ടി (70) ആണ് ബാൽക്കണിയിൽ കുടുങ്ങിയത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ബന്ധുക്കൾ സ്ഥലത്തില്ലാത്തതിനാൽ അച്ചാമ്മക്കുട്ടി തനിച്ചായിരുന്നു.
മനയ്ക്കച്ചിറയിലെ എവിഎം ഫ്ലാറ്റിലെ മൂന്നാം നിലയിലാണ് ഇവർ താമസിച്ചിരുന്നത്. മുറിയുടെയും ബാൽക്കണിയുടെയും ഇടയിലുള്ള ഗ്രില്ല് തള്ളിനീക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ പൂട്ട് വീഴുകയായിരുന്നു. ഇതോടെയാണ് ഇവർ ബാൽക്കണിയിൽ കുടുങ്ങി.
ബാൽക്കണിയുടെ പുറംഭാഗം ചില്ലിട്ട് അടച്ചിരുന്നതിനാൽ ഉച്ചത്തിൽ നിലവിളിച്ചിട്ടും ആരും കേട്ടില്ല. രാത്രി മുഴുവൻ ബാൽക്കണിയിൽ കഴിച്ചുകൂട്ടിയ അച്ചാമ്മ, ഇന്നലെ രാവിലെ കെട്ടിടത്തിന്റെ എതിർവശത്ത് പണിക്കെത്തിയ തൊഴിലാളികളെ ചില്ലിൽ തട്ടി ശബ്ദമുണ്ടാക്കി കൈകാട്ടി വിളിക്കുകയായിരുന്നു.
പിന്നാലെ സമീപവാസികൾ പൊലീസിലും അഗ്നിരക്ഷാസേന ഓഫീസിലും വിവരമറിയിച്ചു. രാവിലെ ഒൻപത് മണിയോടെ അഗ്നിരക്ഷാ സേനയുടെ റെസ്ക്യൂ ടീം സ്ഥലത്തെത്തി വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് അച്ചാമ്മക്കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. സീനിയർ റെസ്ക്യൂ ഓഫീസർ സുന്ദരേശൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് വയോധികയെ രക്ഷപ്പെടുത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates