

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കും എന്നതിനെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ, മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ച് ഭരണം തുടങ്ങി എന്ന സൂചന നല്‍കി കോൺഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് മരിച്ച നാലു വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് കാലവിളംബം ഏതുമില്ലാതെ നഷ്ടപരിഹാരത്തുക നല്‍കാനുള്ള ഇടപെടല്‍ നടത്തണമെന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ട് കൊണ്ടുള്ള പോസ്റ്റ് ആണ് രാഷ്ട്രീയ രംഗത്ത് ചര്‍ച്ചയാവുന്നത്. ഇത്തരമൊരു വിഷയത്തില്‍ ഇടപെടണമെന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടണമെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം കെ സി വേണുഗോപാലിന് നല്‍കാന്‍ ഹൈക്കമാന്‍ഡിന്റെ ഭാഗത്ത് നിന്ന് തീരുമാനമായി കാണണമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്.
നിലവില്‍ മുഖ്യമന്ത്രി പദവിയിലേക്ക് ഏറ്റവുമധികം പറഞ്ഞു കേള്‍ക്കുന്ന പേര് വേണുഗോപാലിന്റേതാണ്. ഹൈക്കമാന്‍ഡിന്റെ അന്തിമഘട്ട ചര്‍ച്ചകളിലും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് മുന്നില്‍ നില്‍ക്കുന്ന പേര് കെ സി വേണുഗോപാലിന്റേത് തന്നെയാണ് എന്നാണ് വേണുഗോപാലിന്റെ അടുത്ത വ്യത്തങ്ങള്‍ പറയുന്നത്. നിരവധി നേതാക്കളില്‍ നിന്ന് അഭിപ്രായം തേടുന്നുണ്ടെങ്കിലും 63 എംഎല്‍എമാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആരെയാണ് പിന്തുണയ്ക്കുന്നത് എന്നതിനെ മാത്രം പരിഗണിച്ച് തീരുമാനമെടുക്കാനാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. മുഖ്യമന്ത്രി പദവിയിലേക്ക് കെ സി വേണുഗോപാലിനെ തീരുമാനിച്ച് പ്രഖ്യാപനം വന്നാല്‍ അദ്ദേഹം ഇരിക്കൂറില്‍ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.
അതിനിടെയാണ് ഇടിമിന്നലേറ്റ് നാല് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ വേദന പങ്കുവെച്ചു കൊണ്ടുള്ള വേണുഗോപാലിന്റെ പോസ്റ്റ് ചര്‍ച്ചയാവുന്നത്. 'ഭാവി തലമുറയ്ക്ക് മാതൃകയാകേണ്ടിയിരുന്ന, ഒരു നാടിനും ആ കുടുംബങ്ങള്‍ക്കും മാതൃകയായും അഭിമാനമായും മാറേണ്ടിയിരുന്ന ചെറുപ്പക്കാരുടെ കുടുംബത്തോട് എത്രത്തോളം ആശ്വാസവാക്കുകള്‍ പറഞ്ഞാലും മതിയാവില്ലെന്നറിയാം. എങ്കിലും, ആ കുടുംബത്തോടൊപ്പം നമുക്ക് ചേര്‍ന്നുനില്‍ക്കേണ്ടതുണ്ട്. അവരുടെ വേദനയില്‍ പങ്കുകൊള്ളേണ്ടതുണ്ട്. അകാലത്തില്‍ ജീവന്‍ പൊലിഞ്ഞ റഹീസിന്റെയും വഹാസിന്റെയും സിയാദിന്റെയും ഫഹദിന്റെയും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക കാലവിളംബം ഏതുമില്ലാതെ നല്‍കാനുള്ള ഇടപെടല്‍ നടത്തണമെന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയാണ്. എല്ലാ നടപടിക്രമങ്ങളും വേഗത്തില്‍ പൂര്‍ത്തീകരിക്കണം. ഒപ്പം, പരിക്കേറ്റവര്‍ക്ക് എത്രയും വേഗത്തില്‍ തന്നെ മികച്ച ചികിത്സ ഉറപ്പുവരുത്തണം.'- കെ സി വേണുഗോപാല്‍ കുറിച്ചു.
കുറിപ്പ്:
മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് നാല് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം അത്യന്തം വേദനാജനകമാണ്. ഭാവി തലമുറയ്ക്ക് മാതൃകയാകേണ്ടിയിരുന്ന, ഒരു നാടിനും ആ കുടുംബങ്ങള്‍ക്കും മാതൃകയായും അഭിമാനമായും മാറേണ്ടിയിരുന്ന ചെറുപ്പക്കാരുടെ കുടുംബത്തോട് എത്രത്തോളം ആശ്വാസവാക്കുകള്‍ പറഞ്ഞാലും മതിയാവില്ലെന്നറിയാം. എങ്കിലും, ആ കുടുംബത്തോടൊപ്പം നമുക്ക് ചേര്‍ന്നുനില്‍ക്കേണ്ടതുണ്ട്. അവരുടെ വേദനയില്‍ പങ്കുകൊള്ളേണ്ടതുണ്ട്.
അകാലത്തില്‍ ജീവന്‍ പൊലിഞ്ഞ റഹീസിന്റെയും വഹാസിന്റെയും സിയാദിന്റെയും ഫഹദിന്റെയും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക കാലവിളംബം ഏതുമില്ലാതെ നല്‍കാനുള്ള ഇടപെടല്‍ നടത്തണമെന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയാണ്. എല്ലാ നടപടിക്രമങ്ങളും വേഗത്തില്‍ പൂര്‍ത്തീകരിക്കണം. ഒപ്പം, പരിക്കേറ്റവര്‍ക്ക് എത്രയും വേഗത്തില്‍ തന്നെ മികച്ച ചികിത്സ ഉറപ്പുവരുത്തണം. എത്രയും വേഗം അവര്‍ സുഖം പ്രാപിക്കട്ടെ എന്നാണ് പ്രാര്‍ത്ഥന.
ഏറെ ഹൃദയവേദനയോടെ, കുട്ടികള്‍ക്ക് ആദരാഞ്ജലികള്‍.
മലപ്പുറം സംഭവത്തിൽ വേദന പങ്കുവെച്ച് കോൺഗ്രസ് നേതാവ് വി ഡി സതീശനും ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്.
കുറിപ്പ്:
മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് കുട്ടികള്‍ക്ക് ജീവൻ നഷ്ടമായത് സങ്കടകരമാണ്. പരിക്കേറ്റ മൂന്ന് കുട്ടികൾ ചികിത്സയിലാണെന്ന വാർത്തയും പുറത്ത് വരുന്നുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കണം. അവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ.
പതിനെട്ടും ഇരുപതും വയസുള്ള കുട്ടികളാണ് മരിച്ചത്. അവരുടെ കുടുംബാംഗങ്ങളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ല. ഒന്നും ആ കുട്ടികൾക്ക് പകരമാകില്ല. ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates