

കോഴിക്കോട്; ആലപ്പുഴ- കണ്ണൂർ എക്സ്പ്രസിൽ ആക്രമണം നടത്തിയത് ചുവന്ന ഷർട്ടുകാരൻ. പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം ചങ്ങല വലിച്ച് ട്രെയിൻ നിർത്തി ഇയാൾ രക്ഷപ്പെടുകയായിരുന്നു. ബൈക്കിൽ കയറി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി.
ട്രെയിൻ കോരപ്പുഴ എത്തിയപ്പോഴാണ് ചുവന്ന കള്ളി ഷർട്ട് ധരിച്ച യുവാവ് ഡി വൺ കോച്ചിലേക്ക് കയറിയത്. കോരപ്പുഴ പാലം കടക്കുന്നതിനിടെയായിരുന്നു ഇയാൾ ആക്രമണം നടത്തിയത്. രണ്ട് കുപ്പി പെട്രോൾ ഇയാളുടെ കയ്യിലുണ്ടായിരുന്നു. ഇതിൽ ഒരു കുപ്പി തുറന്ന് വീശിയൊഴിച്ചു. സമീപത്ത് ഇരുന്നവരുടെ ദേഹത്ത് ഇന്ധനം പരന്നു. എന്താണ് സംഭവിക്കുന്നതെന്ന് യാത്രക്കാർ മനസ്സിലാകും മുൻപ് ഇയാൾ തീ കൊളുത്തി. അതിനിടെ അക്രമിക്ക് കാലിന് പൊള്ളലേറ്റിട്ടുണ്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
തുടർന്ന് ട്രെയിനിന്റെ ചങ്ങല വലിച്ച് നിർത്തിയ ഇയാൾ റെയില്‍വേ ട്രാക്കിന് സൈഡിലൂടെ ഇറങ്ങി ഒരു ബൈക്കിൽ കയറി രക്ഷപ്പെട്ടു. ഇയാൾ കൈ കാണിച്ചിട്ടല്ല ബൈക്ക് നിര്‍ത്തിയത്. ബൈക്ക് കാരനെ നേരത്തെ വിളിച്ചുവരുത്തിയതാകാം എന്നാണ് നിഗമനം. അതിനിടെ ട്രാക്കിൽ കണ്ടെത്തിയ മൂന്നു മൃതദേഹങ്ങൾക്കൊപ്പം ആക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗ് കണ്ടെത്തി. ഒരു കുപ്പി പെട്രോളും മൊബൈൽ ഫോണുമാണ് ഈ ബാഗിലുണ്ടായിരുന്നത്. തീകൊളുത്തിയ സംഭവം ആസൂത്രിതമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മാവോയിസ്റ്റ് ബന്ധവും പരിശോധിക്കുന്നുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates