വിദ്യാര്‍ത്ഥി മരിച്ചത് രാഷ്ട്രീയ ആയുധമാക്കുന്നു; ഗൂഢാലോചന പരിശോധിക്കണം: സിപിഎം

'സംഭവം നടന്ന ഉടന്‍ തന്നെ അവിടെ എത്തപ്പെട്ട ആളുകള്‍ ആസൂത്രമായി എത്തപ്പെട്ടതാണോ?'
M V Govindan
M V Govindan
Updated on
1 min read

തിരുവനന്തപുരം: നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ആളുടെ ഫോണ്‍ രേഖകള്‍ അടക്കം വിശദമായി പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ( M V Govindan ). അയാളുടെ ഫോണ്‍കോളുകള്‍ ഉള്‍പ്പെടെ പൊലീസ് ശ്രദ്ധയോടെ പരിശോധിക്കുമെന്നാണ് കരുതുന്നത്. ഈ സംഭവം ഇത്ര പെട്ടെന്ന് വാര്‍ത്തയാക്കുകയും രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തതിന്റെ പിന്നില്‍ രാഷ്ട്രീയ ഗൂഢോദ്ദേശ്യം ഉണ്ടോയെന്ന കാര്യവും പരിശോധിക്കണമെന്ന് എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

ഇക്കാര്യം വനംമന്ത്രിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സംഭവം നടന്ന ഉടന്‍ തന്നെ അവിടെ എത്തപ്പെട്ട ആളുകള്‍ ആസൂത്രമായി എത്തപ്പെട്ടതാണോ, നിലമ്പൂരില്‍ വാഹനം തടയല്‍ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണോ എന്നും പരിശോധിക്കണം. ഏതെങ്കിലും സംഭവം നടന്നാല്‍ ഉടന്‍ തന്നെ അതിനെ രാഷ്ട്രീയമായ ആയുധമായി ഉപയോഗിച്ച് ഇടതുമുന്നണിയെ കടന്നാക്രമിക്കുന്നതിന് ഇതുപോലുള്ള ദാരുണ സംഭവങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

കണ്‍മുമ്പില്‍ നടന്ന സംഭവങ്ങളൊന്നും കൃത്യമായി മനസ്സിലാക്കാതെ, സര്‍ക്കാരിനെതിരെ തിരിച്ചുവിടുന്ന രാഷ്ട്രീയമായ ബോധപൂര്‍വമായ ശ്രമം, അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് എന്തൊക്കെയാണെന്ന് കൃത്യമായ അന്വേഷണത്തിലൂടെ കണ്ടെത്തണം. സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് വനംമന്ത്രി പറഞ്ഞതും അന്വേഷിക്കണം. വന്യജീവി ആക്രമണത്തെ ഇതിലേക്ക് കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ല. കസ്റ്റഡിയിലുള്ളയാളുടെ ഫോണ്‍കോളുകള്‍ പരിശോധിക്കുന്നതിലൂടെ ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് പകല്‍വെളിച്ചം പോലെ മനസ്സിലാകും. എം വി ഗോവിന്ദന്‍ പറഞ്ഞു.

അവിടെ ഒരു സംഭവം ഉണ്ടായപ്പോള്‍ തന്നെ സിപിഎം നേതാവ് വിജയരാഘവന്റെ വാഹനം തടയേണ്ട കാര്യമെന്താണ്?. അത് ബോധപൂര്‍വമാണ്. ഒന്നും കിട്ടാതിരിക്കുന്ന പ്രതിപക്ഷത്തിന്റെ ദുരന്തമാണിത്. ഇതിന്റെ പിന്നില്‍ ഗൂഢാലോചന സംഘമുണ്ട്. ഇവിടെ വാര്‍ഡ് മെമ്പറുണ്ടല്ലോ. പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. അദ്ദേഹം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അടുത്ത സുഹൃത്താണ്. എല്ലാം പരിശോധിക്കട്ടെ. വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചതിന് പിന്നാലെ നടന്ന സമരങ്ങളും പ്രക്ഷോഭങ്ങള്‍ക്കും പിന്നില്‍ ഒരു ഗൂഢാലോചനയുണ്ട്. ആ ഗൂഢാലോചന അന്വേഷിക്കുക തന്നെ വേണമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്നു ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥിയായ അനന്തു(15)വാണ് മരിച്ചത്. വഴിക്കടവ് വെള്ളക്കട്ടയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഷാനു, യദു എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. വഴിക്കടവ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com