തിരുവനന്തപുരം; കോവിഡ് വ്യാപനം കുറഞ്ഞതോടെ സംസ്ഥാനത്തെ അങ്കണവാടികളും സ്കൂളുകളും നാളെ മുതൽ തുറക്കും. 1 മുതൽ 9 വരെയുള്ള കുട്ടികൾക്ക് ഉച്ചവരെയാവും ക്ലാസുകൾ. നിലവിലെ അധ്യാപന രീതി അനുസരിച്ചു തന്നെയാവും സ്കൂളുകൾ പ്രവർത്തിക്കുക. സ്കൂളുകളുടെ പ്രവർത്തി സമയം വൈകിട്ടു വരെയാക്കുന്നതിനെക്കുറിച്ച് ഇന്ന് നടക്കുന്ന ഉന്നതതല യോഗത്തിൽ ചർച്ച ചെയ്യും.
ക്ലാസുകൾ വൈകിട്ടുവരെയാക്കുന്നത് കൂടുതൽ ചർച്ചകൾക്ക് ശേഷം
കുട്ടികളെ ബാച്ചുകളാക്കി തിരിച്ച്, പകുതിപേരെ മാത്രം ക്ലാസിൽ നേരിട്ടെത്തുന്ന തരത്തിൽ ഉച്ചവരെയുള്ള ക്ലാസുകളാകും നടക്കുക. നേരിട്ടുള്ള ക്ലാസുകൾക്കൊപ്പം ഡിജിറ്റൽ- ഓൺലൈൻ ക്ലാസുകളും ശക്തിപ്പെടുത്തുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചിട്ടുണ്ട്. കൂടുതൽ ചർച്ചകൾക്ക് ശേഷം മാത്രമാകും ക്ലാസുകൾ വൈകിട്ടു വരെയാക്കുന്നത് ചർച്ച ചെയ്യുക. ഇന്ന് ഉന്നതതലയോഗം ചേർന്ന ശേഷം, ചൊവ്വാഴ്ച്ച അധ്യാപകസംഘടനകളുമായും സർക്കാർ ചർച്ച നടത്തും. മുഴുവൻ തയാറെടുപ്പുകളും പൂർത്തിയാക്കിയ ശേഷമേ മുഴുവൻ കുട്ടികളെയും ഒരുമിച്ച് സ്കൂളിലെത്തിക്കുന്നതിനുള്ള തീരുമാനമെടുക്കൂവെന്നും മന്ത്രി വ്യക്തമാക്കി.
അങ്കണവാടികളും തുറക്കും
സംസ്ഥാനത്തെ അങ്കണവാടികള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവർത്തിക്കാൻ വനിത ശിശുവികസന വകുപ്പാണ് തീരുമാനമെടുത്തത്. അങ്കണവാടികള്‍ തുടര്‍ച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ദോഷം ചെയ്യും. അങ്കണവാടികള്‍ തുറന്ന് കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് നല്‍കേണ്ട പോഷകാഹാരങ്ങള്‍ കൃത്യമായി നല്‍കാനും സാധിക്കും. ചെറിയ കുട്ടികളായതിനാല്‍ അങ്കണവാടി ജീവനക്കാരും അവരെ കൊണ്ടുവിടുന്ന രക്ഷിതാക്കളും കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
