

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ വിദ്യാർഥി ആർജവാണ് മരിച്ചത്.
ഈ മാസം 12നാണ് വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും വയറിളക്കത്തെയും തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നത്. മലപ്പുറം എയുപി സ്കൂൾ വിദ്യാർഥിയാണ്. ചികിത്സയിലുള്ള മറ്റ് മൂന്ന് കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്. കോഴിക്കോട് കഴിഞ്ഞ ദിവസം രണ്ട് കുട്ടികൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമ്പോഴും വീണ്ടും മരണം റിപ്പോർട്ട് ചെയ്യുന്നത് സംസ്ഥാനത്ത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.ഷിഗെല്ല ബാധിച്ച് ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ മരണമാണിത്. അതിൽ മൂന്ന് മരണവും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ്.
അതേസമയം, വയനാട്ടിൽ പുതിയ ഷിഗെല്ല കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ്. നിലവിൽ 23 പേരാണ് ബത്തേരിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. രോഗലക്ഷണങ്ങൾ പ്രകടമാകുന്നവർ ഉടൻ ചികിത്സ തേടുകയും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണമെന്ന് ഡി.എം.ഒ നിർദേശിച്ചു.
ഇതിനിടെ മലപ്പുറം ജില്ലയിലും ആശങ്ക ഉയരുകയാണ്. പെരിന്തൽമണ്ണയ്ക്കടുത്ത കീഴാറ്റൂരിൽ നിന്നുള്ള ഒരു സ്ത്രീ ജൂൺ 14ന് ഷിഗെല്ല ബാധയെ തുടർന്ന് മരിച്ചിരുന്നു. കൂടാതെ, തിരൂരങ്ങാടിയിലെ ഒരു ടെൻഡർ കൊക്കനട്ട് പാർലറിലെ കുടിവെള്ളത്തിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.
മെയ് 30ന് ശേഖരിച്ച കുടിവെള്ള സാമ്പിളുകളുടെ ലബോറട്ടറി പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. തുടർന്ന് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ച ഭക്ഷ്യസുരക്ഷാ വകുപ്പ് ജ്യൂസ് കട അടച്ചുപൂട്ടാൻ ഉത്തരവിട്ടു.
സ്ഥാപനത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചതായും ജില്ലയിലുടനീളം പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു. കുടിവെള്ളത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. വയനാട്, കോഴിക്കോട്, കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിൽ സമീപ ദിവസങ്ങളിലായി ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ കൂടുകയാണ്. ജനുവരി മുതൽ 135 ആളുകൾക്കാണ് സംസ്ഥാനത്ത് ഇതുവരെ ഷിഗെല്ല സ്ഥിരീകരിച്ചത്. ഷിഗല്ല മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ കര്‍ശന പരിശോധന തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates