

തൃശൂർ; അടയ്ക്കയാണെന്നു കരുതി പൊളിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവതിയുടെ വരലുകൾ അറ്റു. വടക്കാഞ്ചേരി പിലക്കാട് മാളിയേക്കൽ ആറ്റബീവി(31)ക്കാണ് പരിക്കേറ്റത്. കൈയിന്റെ പെരുവിരലും നടുവിരലും ഭാഗികമായി നഷ്ടപ്പെടുകയും കണ്ണിനു പരിക്കേൽക്കുകയും ചെയ്തു.
പിലക്കാട്ടെ ഒരു വീട്ടുമുറ്റത്ത് അയൽ വാസികൾക്കൊപ്പമിരുന്ന് അടയ്ക്ക പൊളിക്കുന്നതിനിടെയായിരുന്നു സംഭവം. അടയ്ക്കയാണെന്ന് കരുതിയെടുത്ത സ്ഫോടക വസ്തു കയ്യിലിരുന്ന് വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം മെഡിക്കൽ കോളജിലേക്ക് മാറ്റി. അവിടവച്ച് ശസ്ത്രക്രിയയിലൂടെ വിരലുകൾ ഭാഗികമായി മുറിച്ചുനീക്കി. രണ്ട് വിരലുകളിൽ സ്റ്റീൽ കമ്പിയിട്ടു.
പൊലീസിന്റെ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. തളി, പിലക്കാട് ഭാഗങ്ങളിലെ അടയ്ക്കക്കച്ചവടക്കാർ വിവിധ ഭാഗങ്ങളിൽനിന്ന് അടയ്ക്ക ശേഖരിച്ച് ഉണക്കി വില്പന നടത്തുന്നവരാണ്. പ്രാദേശികമായി സ്ത്രീകളാണ് തോട് കളയുന്നത്. ഇതിനിടയിൽ അടയ്ക്കരൂപത്തിലുള്ള സ്ഫോടകവസ്തു കൈയിൽപ്പെട്ടത് തിരിച്ചറിയാതെപ്പോയെന്ന് ആറ്റബീവി പറഞ്ഞു. മലയോരമേഖലകളിൽ വന്യജീവികളെ തുരത്താൻ പറമ്പുകളിൽ സ്‌ഫോടകവസ്തുക്കൾ വെയ്ക്കുന്നുവെന്ന ആക്ഷേപമുണ്ട്. അത്തരത്തിൽ അടയ്ക്കയോടൊപ്പം ചാക്കിൽ പെറുക്കിയെടുത്തതാവാം ഇതെന്നും സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് കേന്ദ്ര ഇന്റലിജൻസ് വിഭാഗവും അന്വേഷണം നടത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates