'അവതാരങ്ങള്‍ അടുത്തുവന്നോ? ചോദ്യം ചോദിക്കാന്‍ ഭയപ്പെടരുത്'; പിണറായി വിമര്‍ശനവും വിശദീകരണവുമായി ബിനോയ് വിശ്വം

തൃശ്ശൂരില്‍ നടന്ന ഇഎംഎസ് സ്മൃതിയിലായിരുന്നു ബിനോയ് വിശ്വം പിണറായിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്
Pinarayi Vijayan, Binoy Viswam
Pinarayi Vijayan, Binoy Viswamഫയൽ
Updated on
1 min read

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വിമര്‍ശിച്ചതില്‍ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. അവതാരങ്ങള്‍ അടുത്തേക്ക് വന്നോ അകത്തു കയറിയോ സ്വാധീനിച്ചോ എന്നത് പരിശോധിക്കണമെന്ന പ്രസ്താവനയിലാണ് വിശദീകരണം. പിണറായിയുടെ മുന്നറിയിപ്പ് ഗൗരവത്തില്‍ ഉള്ളതായിരുന്നു. ഇടതുപക്ഷം ഭരണത്തിലേക്ക് വരുമ്പോള്‍ പറയേണ്ട വാക്കുകളാണ് അദ്ദേഹം പറഞ്ഞത്. ആ മുന്നറിയിപ്പ് പ്രാവര്‍ത്തികമാക്കുന്നതില്‍ എവിടെയെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്ന പരിശോധന വേണമെന്നാണ് താന്‍ പറഞ്ഞതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. പിണറായിയുടെ ആ വാക്കുകളെ അന്നും ഇന്നും ഞങ്ങള്‍ മാനിക്കുന്നു. അവതാരം എന്ന തൊപ്പി ആര്‍ക്കെല്ലാം ചേരുമോ അവര്‍ക്കെല്ലാം അണിയാമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ മുന്നറിയിപ്പ് പ്രാവര്‍ത്തികമാക്കാന്‍ എവിടെയെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടോ പാളിച്ച പറ്റിയിട്ടുണ്ടോ എന്നത് പരിശോധിക്കണം എന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശ്ശൂരില്‍ നടന്ന ഇഎംഎസ് സ്മൃതിയിലായിരുന്നു ബിനോയ് വിശ്വം പിണറായിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. 'താല്‍ക്കാലികമായി ലാഭം തേടി വന്നുപോകുന്ന ചില ആള്‍ക്കാരുണ്ടാകും.അപ്പപ്പോള്‍ നേട്ടം തേടി വരുന്നവര്‍. പദവികള്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി വരുന്നവര്‍. അവരല്ല ബന്ധുക്കള്‍. ഇവരെക്കുറിച്ച് പിണറായി വിജയന്‍ തുടക്കത്തില്‍ തന്നെ പറഞ്ഞത് ചില അവതാരങ്ങള്‍ എന്നായിരുന്നു. നമ്മളെ തേടിവരുമെന്നും നാം സൂക്ഷിക്കണമെന്നും അത്തരക്കാരെ അകറ്റി നിര്‍ത്തണമെന്നും പിണറായി വിജയന്‍ പറഞ്ഞ ആ അവതാരങ്ങള്‍ പിന്നെപ്പിന്നെ അടുത്തേക്ക് വന്നോ? അകത്ത് കയറിയോ? നമ്മളെ സ്വാധീനിച്ചോ? നമ്മുടെ ബന്ധുക്കള്‍ നമ്മില്‍ നിന്ന് അകന്നു പോകാന്‍ അവര്‍ നിമിത്തമായോ? ആ ചോദ്യം ചോദിക്കാന്‍ ഭയപ്പെടാന്‍ പാടില്ല.

ഭയപ്പാട് കൂടാതെ വേണം ആ ചോദ്യം ചോദിക്കാന്‍. ഉണ്ടെങ്കില്‍, സത്യമാണെങ്കില്‍ അത്തരം അവതാരങ്ങളെ നാം അകറ്റിയേ മതിയാകു. അതാണ് പാഠം. അത്തരം തിരുത്തലില്‍ കൂടിയാണ് ഇടതുപക്ഷം അതിന്റെ ബന്ധുക്കളിലേക്കുള്ള പാലം കെട്ടിപ്പടുക്കേണ്ടത്. ആ പാലം തകര്‍ന്നു പോയിരിക്കുന്നു'- ബിനോയ് വിശ്വം പ്രസംഗത്തില്‍ പറഞ്ഞു. ഇടതുപക്ഷം ന്യൂനപക്ഷങ്ങളുടെ ബന്ധുക്കളെന്ന് പറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി, ഇന്ന് ഏറെ ആവശ്യമുള്ളതാണ് ഈ ബന്ധമെന്നും പറഞ്ഞു. വലതുപക്ഷം പിടിമുറുക്കുമ്പോള്‍ അത് ഇടതുപക്ഷത്തിന്റെ കടമയാണ്. താന്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ സൃഷ്ടിയാണ്. ഒരു വാക്കുപോലും അവര്‍ക്കെതിരെ പറയാന്‍ എനിക്ക് പറ്റില്ല. എ ഐ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണം എന്നാണ് താന്‍ പറഞ്ഞത്. ഒരു ജേഷ്ഠന്റെ സ്‌നേഹമാണ് പങ്കുവച്ചത്. താന്‍ പറഞ്ഞതിന് എഐഎസ്എഫ് എന്നോ എസ്എഫ്‌ഐ എന്നോ വേര്‍തിരിവില്ലെന്നും അദ്ദേഹം പറഞ്ഞു.

Summary

Binoy Vishwam criticizes Pinarayi and explains what he meant in speech

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

pinarayi vijayan
Pinarayi Vijayan Sree Krishna Jayanthi Wishes
pinarayi vijayan
CPI-CPM meeting today to discuss the PM-SHRI issue
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com