

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ തൊഴിലില്ലായ്‌മയ്‌ക്കും, സാധാരണക്കാരുടെ ജീവിത പ്രതിസന്ധികള്‍ക്കും യാതൊരു പരിഹാരവും നിര്‍ദേശിക്കാത്ത ബജറ്റാണ് വിഡി സതീശൻ അവതരിപ്പിച്ചതെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ലാത്ത ഈ ബജറ്റ് വെറും വാചകക്കസർത്തുകൾ മാത്രമാണ്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കോ കടക്കെണിക്കോ പരിഹാരം കാണാൻ ഈ ബജറ്റിന് സാധിച്ചിട്ടില്ലെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
വികസനത്തിനായുള്ള വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടെങ്കിലും അവ നടപ്പിലാക്കാൻ ആവശ്യമായ പണം വകയിരുത്തിയിട്ടില്ല. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്ത എൽഡിഎഫും അതേ നയം പിൻതുടരുന്ന യുഡിഎഫും രണ്ടല്ല ഒന്നാണ്. തൊഴിലില്ലായ്മ നിരക്ക് വർദ്ധിച്ചു വരുമ്പോഴും അതിനെ മറികടക്കാൻ കൃത്യമായ പദ്ധതികളോ കാഴ്ചപ്പാടോ ഇല്ലാത്ത യുഡിഎഫ് സർക്കാരിന്റെ ഈ ബജറ്റ് കേരളത്തിലെ യുവതലമുറയെ വഞ്ചിക്കുന്നതാണ്. പെൺകുട്ടികൾക്ക് പ്രഖ്യാപിച്ച 1000 രൂപ ധനസഹായവും യുവാക്കൾക്കുള്ള 5 ലക്ഷം രൂപയുടെ വായ്പാ പദ്ധതിയും എവിടെയെന്ന് സർക്കാർ വ്യക്തമാക്കണം. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഈ ബജറ്റിലുള്ളത് വാഗ്ദാനങ്ങളല്ല വഞ്ചനയാണെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് ആരോപിച്ചു. വിസ്മയിപ്പിക്കുകയല്ല മറിച്ച് മുൻപ് പറഞ്ഞതെല്ലാം വിസ്മരിക്കുകയാണ് സതീശൻ സർക്കാർ ഈ ബജറ്റിൽ. യുഡിഎഫ് സർക്കാരിന്റെ ഇന്ദിരാ ഗ്യാരണ്ടി വെറും പ്രഖ്യാപനം മാത്രമായി ഒതുങ്ങി. വി ഡി സതീശൻ അവതരിപ്പിച്ചത് ശൂന്യമായ ബജറ്റാണ്. ഇനി മലയാളികൾക്ക് ഈ യുഡിഎഫ് സർക്കാരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും പി കെ കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.
ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസാണ് ബജറ്റ് എന്ന് ബിജെപി നേതാവ് എം ടി രമേശ് വിമര്‍ശിച്ചു. നടന്നത് യാഥാർത്ഥ്യ ബോധമില്ലാത്ത പ്രസംഗം മാത്രമാണെന്നും എം ടി രമേശ് പരിഹസിച്ചു. തിരുപ്പതി മാതൃകയിൽ തിരുവല്ലം ക്ഷേത്രവും ദേശീയ തീർത്ഥാടന കേന്ദ്രമായി നവീകരിക്കുന്നു. നേമം എംഎൽഎ രാജീവ് ചന്ദ്രശേഖറിൻ്റെ സജീവ ഇടപെടലിലൂടെ വിശ്വാസികൾക്ക് ഏറെ പ്രയോജനകരമാകുന്ന ഈ വികസന പദ്ധതിയെ സ്വാഗതം ചെയ്യുന്നുവെന്നും ബിജെപി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates