

തൃശൂർ: ബിഎംഎസ് നേതാവിന്റെ കൊലപാതകത്തിൽ 3 സിപിഎം പ്രവർത്തകരെ കോടതി വിട്ടയച്ചു. ബിഎംഎസ് കൊടകര മേഖലാ സെക്രട്ടറി ഷാജു കൊലക്കേസിലാണ് തൃശൂർ ഒന്നാംക്ലാസ് അഡീഷനൽ സെഷൻസ് കോടതിയുടെ വിധി. ആളൂർ തിരുനെൽവേലിക്കാരൻ ഷഫീഖ്, പഞ്ഞപ്പിള്ളി കണ്ണോളി കിഷോർ, ചെങ്ങാലൂർ പൂജപ്പിള്ളി ഇന്ദ്രൻകുട്ടി എന്നിവരെയാണു കേസ് തെളിയിക്കാൻ സാധിക്കാത്തതിനാൽ ജഡ്ജി കെ ഇ സാലിഹ് വിട്ടയച്ചത്.
2007 ഫെബ്രുവരി 12ന് ആയിരുന്നു കൊലപാതകം നടക്കുന്നത്. ഷഫീഖിന്റെ സഹോദരനും ചാലക്കുടിയിലെ സിഐടിയു പ്രവർത്തകനുമായ മാഹിനെ കൊലപ്പെടുത്തിയതിനു പ്രതികാരമായി ഷാജുവിനെ വധിച്ചു എന്നായിരുന്നു കേസ്. ഇരിങ്ങാലക്കുട കല്ലേങ്കരയിലെ കേരള ഫീഡ്സ് കമ്പനിയില്‍ ബിഎംഎസ്. നേതാവ് ഷാജുവിനെ വെട്ടിക്കൊല്ലുകയായിരുന്നു. ആറു പേരായിരുന്നു പ്രതികള്‍ ഇതില്‍ മൂന്നു പേര്‍ വിചാരണ പൂര്‍ത്തിയാക്കും മുമ്പേ മരിച്ചു. വിചാരണ നേരിട്ട മൂന്നു പേരും സിപിഎമ്മിന്റെ സജീവ പ്രവർത്തകരായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സിഐടിയു നേതാവ് മാഹിനെ പോട്ട ധന്യ ആശുപത്രിയിലിട്ടായിരുന്നു കൊന്നത്. ഈ കൊലപാതകത്തിന്റെ പകരംവീട്ടലായിരുന്നു ഷാജുവിന്റേത് എന്നാണ് ആരോപണം. മൂന്നു ദൃക്സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചിരുന്നു. ബിജെപി ഓഫിസിലെ പട്ടികയനുസരിച്ചാണ് സാക്ഷികളെന്ന് പ്രതിഭാഗം വാദിച്ചു. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞതുമില്ല. പ്രതികൾക്കു വേണ്ടി അഡ്വ. ടി ഷാജിത്ത്, അഡ്വ. വി പി ഹാരിസ്, അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി എന്നിവർ ഹാജരായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates