

കണ്ണൂര്‍: പാനൂരില്‍ കൊല്ലപ്പെട്ട വിഷ്ണുപ്രിയക്ക് (23) നാട് കണ്ണീരോടെ വിടനല്‍കി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പാനൂര്‍ വള്ള്യായിലെ വീട്ടില്‍ മൃതദേഹം എത്തിച്ചപ്പോള്‍ നാടാകെ വിങ്ങിപ്പൊട്ടി. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്.
പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് രണ്ടരയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. തുടര്‍ന്ന് പൊതുദര്‍ശനത്തിന് വെച്ചു. ഇതിനുശേഷമായിരുന്നു സംസ്‌കാര ചടങ്ങുകള്‍.
വിഷ്ണുപ്രിയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. വിഷ്ണുപ്രിയയുടെ ശരീരത്തില്‍ ആഴത്തിലുള്ള പതിനൊന്ന് മുറിവുകളുണ്ടായിരുന്നു. ഞരമ്പുകള്‍ മുറിഞ്ഞ് കഴുത്ത് 75 ശതമാനം അറ്റുതൂങ്ങിയ നിലയിലായിരുന്നു. നെഞ്ചിലും കൈകളിലും കാലിലും ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നു. ആന്തരികാവയങ്ങള്‍ക്ക് മാരകമായ ക്ഷതമേറ്റെന്നും പാസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊല്ലാന്‍ പ്രതി ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. പൊന്നാനി സ്വദേശിയായ യുവാവിനെ കൊല്ലാനായാണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ ആയുധങ്ങള്‍ ശ്യാംജിത്ത് കഴുകി സൂക്ഷിച്ചതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഈ യുവാവ് വിഷ്ണുപ്രിയയുമായി പ്രണയത്തിലായിരുന്നു എന്ന സംശയത്തിന്റെ പുറത്താണ് കൊലപാതകത്തിന് പദ്ധതിയിട്ടത്.
സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് ശ്യാംജിത്ത് അകത്തേക്ക് കടന്നുവന്ന് വിഷ്ണു പ്രിയയെ തലയ്ക്കടിച്ച് വീഴ്ത്തിയത്. ശ്യാംജിത്തിന്റെ പേര് വിളിച്ച് വിഷ്ണുപ്രിയ അലറി കരഞ്ഞത് ഇയാള്‍ കണ്ടിരുന്നു. പൊന്നാനി സ്വദേശിയായ യുവാവിനെ പൊലീസ് സാക്ഷി ചേര്‍ക്കും.
സ്വന്തമായി നിര്‍മ്മിച്ച കത്തിയുമായാണ് ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്. മലയാളത്തില്‍ ഈയിടയ്ക്കിറങ്ങിയ ഒരു സിനിമയില്‍ നിന്നാണ് സ്വന്തമായി കത്തി നിര്‍മ്മിക്കുന്നതിനെ കുറിച്ച് താന്‍ മനസ്സിലാക്കിയതെന്നും ശ്യാംജിത്ത് പറഞ്ഞതായി പൊലീസ് പറയുന്നു.
വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ ശ്യാംജിത്ത് ഉപയോ?ഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെത്തി. ചുറ്റിക, കത്തി, സ്‌കൂഡ്രൈവര്‍ തുടങ്ങിയവ ബാഗിലാക്കി വീടിനു സമീപത്തെ കുളത്തില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. പ്രതിയുമായി പൊലീസ് സംഘം മാനന്തേരിയില്‍ നടത്തിയ തെളിവെടുപ്പിനിടെ ശ്യാംജിത്ത് തന്നെയാണ് ആയുധങ്ങള്‍ പുറത്തെടുത്തത്.
ഉപേക്ഷിച്ച ബാഗില്‍ മാസ്‌ക്, ഷൂ, ഷര്‍ട്ട്, കൈയ്യുറ, വെള്ളക്കുപ്പി, സോക്‌സ്, മുളകുപൊടി, ഇടിക്കട്ട, കുത്തി പരിക്കേല്‍പിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പിന്റെ ആയുധം, ചുറ്റിക, കത്തി എന്നിവയാണ് ഉണ്ടായത്. പൊലീസ് അന്വേഷണം വഴി തിരിച്ച് വിടാനും പ്രതി ശ്രമിച്ചു. ഇതിനായി ബാര്‍ബര്‍ ഷോപ്പില്‍ നിന്നും ഒരു കെട്ട് മുടിയെടുത്ത് ബാഗിലിട്ടു. ഡിഎന്‍എ പരിശോധന നടത്തുമ്പോള്‍ പൊലീസിനെ കുഴക്കാനാണ് ഇത് ചെയ്തതെന്ന് പൊലീസിനോട് പ്രതി സമ്മതിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates