ഷാഫി പറമ്പിൽ ഉൾപ്പെടെ 692 പേർക്കെതിരെ കേസ്; പൊലീസിനെ ആക്രമിച്ചെന്ന് എഫ്ഐആർ
കോഴിക്കോട്: പേരാമ്പ്രയില്‍ എല്‍ഡിഎഫ് - യുഡിഎഫ് പ്രകടനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത് പൊലീസ്. ഷാഫി പറമ്പിൽ, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ അടക്കം 692 പേർക്കെതിരെയാണ് കേസെടുത്തത്. പൊലീസിനെ ആക്രമിച്ചെന്നാണ് എഫ്ഐആർ.
എൽഡിഎഫ് പ്രവർത്തകർക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 492 പേർക്കെതിരെയാണ് കേസ്. ന്യായവിരോധമായി സംഘം ചേരൽ, വഴി, വാഹന ഗതാഗതം തടസപ്പെടുത്തി എന്നീ കുറ്റങ്ങൾ ചാർത്തിയാണ് കേസ്.
സംഘർഷത്തിൽ ഷാഫി പറമ്പലിന്റെ മൂക്കിനു പരിക്കേറ്റിരുന്നു. മൂക്കിന്റെ എല്ല് പൊട്ടിയതിനെ തുടർന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. പിന്നാലെയാണ് കേസ് വിവരങ്ങൾ പുറത്തു വന്നത്.
പൊലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധത്തിനു കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കാന്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആഹ്വാനം ചെയ്തു. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധ സംഗമം നടത്തും. കെസി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും.
ഇന്നലെ രാത്രി വൈകിയും പലയിടങ്ങളിലും പ്രതിഷേധം തുടർന്നു. പൊലീസ് ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ നീക്കിയത്. വിവിധ ജില്ലകളിൽ നടന്ന കോൺഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായി. പലയിടങ്ങളിലും പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ദേശീയപാത ഉപരോധിച്ച പ്രവർത്തകർ ഏറെ നേരത്തിനു ശേഷമാണ് പിന്തിരിഞ്ഞത്.
തലസ്ഥാനത്ത് ഷാഫിക്കു പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് രംഗത്തിറങ്ങി. സെക്രട്ടേറിയറ്റ് മാർച്ചിൽ വൻ സംഘർഷം ഉടലെടുത്തു. പിന്നാലെ ലാത്തിച്ചാർജും അരങ്ങേറി. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലേക്കും പ്രതിഷേധം പടർന്നു. മിക്കയിടത്തും പൊലീസ് സ്റ്റേഷൻ ഉപരോധം, ദേശീയപാത ഉപരോധമടക്കമുള്ള പ്രതിഷേധങ്ങളും അരങ്ങേറി.
ആസൂത്രിത ആക്രമണമാണ് അരങ്ങേറിയത് എന്ന് എഐസിസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ആരോപിച്ചു. പേരാമ്പ്രയില്‍ ഉണ്ടായത് പൊലീസിന്റെ നരനായാട്ടാണെന്ന് എം കെ രാഘവന്‍ എംപിയും ആരോപിച്ചു. അതേസമയം, ശബരിമലയിലെ സ്വര്‍ണക്കൊള്ള ഉള്‍പ്പെടെ മറച്ചുവയ്ക്കാനുള്ള വ്യഗ്രതയാണ് പൊലീസ് നടപടിക്ക് പിന്നില്‍ എന്ന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
Police have registered a case against MP Shafi Parambil and others in connection with the clash that broke out during an LDF-UDF demonstration in Perambra.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


