

തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെയുണ്ടായ വിവാദത്തിലും തുടര്‍ന്നുള്ള സൈബര്‍ ആക്രമണത്തിലും നടന്‍ മമ്മൂട്ടിയോട് ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും മഹാനടനെ മനസിലാക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെയാണെന്നും മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നുവെന്നും മനസിന് വിഷമം ഉണ്ടായതില്‍ ക്ഷമ ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
എന്നും കേരളത്തിന്റെ നന്മ ആഗ്രഹിക്കുന്നയാളാണ് മമ്മൂട്ടിയെന്നും പെരുമ്പളം പാലത്തെ മമ്മൂട്ടി പ്രകീര്‍ത്തിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരെയും അറിയിച്ചശേഷമല്ല വയനാട് ടൗണ്‍ഷിപ്പ് കാണാന്‍ മമ്മൂട്ടിയെത്തിയത്. ചെന്നൈയില്‍ നിന്ന് യാത്ര ചെയ്താണ് മമ്മൂട്ടി വയനാട്ടിലെത്തിയത്. ആരെയും അറിയിക്കാത്ത യാത്രയായിരുന്നു അത്.
'മമ്മൂട്ടി ആരെയും അറിയിച്ചുകൊണ്ടല്ല അവിടം സന്ദർശിച്ചത്. അദ്ദേഹത്തിനു അവിടെ എത്തണമെന്ന് തോന്നി. എല്ലാ ഘട്ടത്തിലും കേരളത്തിന്റെ നന്മയ്ക്കു വേണ്ടി നിലകൊളളുന്ന വ്യക്തികളിൽ പ്രധാനിയായ ഒരാളാണ് മമ്മൂട്ടി. ഒട്ടേറെ ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങളിൽ ഇടപെഴകുന്ന ആളാണ് അദ്ദേഹം. ചെന്നൈയിൽനിന്നു പുലർച്ചെ കോഴിക്കോട് എത്തി അവിടെനിന്ന് അദ്ദേഹം വയനാട്ടിലേക്കു പോകുകയായിരുന്നു. ടൗൺഷിപ് കാണാനുള്ള നല്ല മനസോടെയാണ് അദ്ദേഹം അവിടെ എത്തിയത്. വീടുകൾ സന്ദർശിക്കുന്ന ഘട്ടത്തിൽ അവിടെ ഉണ്ടായിരുന്നവർ കാര്യങ്ങൾ വിശദീകരിച്ചു നൽകി.
അവിടെ കാര്യങ്ങളിൽ നല്ല നിലയ്ക്ക് ഇടപെടുന്ന ആളാണ് സിപിഎം ജില്ലാ സെക്രട്ടറി റഫീഖ്. റഫീഖും മമ്മൂട്ടിയുടെ കൂടി പോയി. ആരെയും അറിയിച്ചുകൊണ്ടല്ല യാത്ര എന്നതിനാൽ സ്വാഭാവികമായാണ് റഫീഖിനോടു, നിങ്ങൾ ക്ഷണിച്ചിട്ടല്ല ഞാൻ വന്നതെന്നും നിങ്ങൾ എപ്പോഴും എന്റെ കൂടെ നടന്നാൽ അങ്ങനെ ചിത്രീകരിക്കപ്പെടില്ലേ എന്നും പറഞ്ഞത്. കേരളത്തിൽ എന്തും വിവാദമാക്കാൻ ശ്രമിക്കുന്ന നിലയുണ്ട്. അതിന് അവസരം ഉണ്ടാക്കി കൊടുക്കേണ്ടതുണ്ടോ എന്നാവും മമ്മൂട്ടി ഉദ്ദേശിച്ചിട്ടുണ്ടാകുക. തീർത്തും വ്യക്തിപരമായി പറഞ്ഞ കാര്യമാണത്. ക്യാമറയുടെ മുന്നിൽ പറഞ്ഞതല്ല.
പക്ഷേ നമ്മുടെ നാട്ടിൽ കാമറയെ ശരീരത്തിൽ വച്ചു നടക്കുന്ന നിരവധി ആളുകളുണ്ട്. അതുവഴിയാണ് മമ്മൂട്ടി പറഞ്ഞതു പുറത്തുവന്നത്. ചിലർ അതു വലിയ വിവാദമാക്കി. ജില്ലാ സെക്രട്ടറിയെ അപമാനിച്ചു, മമ്മൂട്ടി ക്ഷുഭിതനായി എന്നിങ്ങനെയാണ് പ്രചരിച്ചത്. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ വലിയതോതിലുള്ള ആക്രമണമുണ്ടായത്. അത് തികച്ചും ദൗർഭാഗ്യകരമാണ്. അദ്ദേഹത്തിനു വിഷമമുണ്ടായതിൽ പരസ്യമായി ക്ഷമ ചോദിക്കുന്നു.' - മുഖ്യമന്ത്രി പറഞ്ഞു..
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates