

മുഖ്യമന്ത്രി ചികിത്സയ്ക്കായി യു എസ്സിലേക്ക് പോയത് ഇപ്പോഴും വിവാദമായി തുടരുകയാണ്. മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ വിവാദം അവസാനിക്കാതെ തുടരുകയാണ്. ഈ സമയത്ത് ഉയർന്നു വന്ന മറ്റൊരു വിഷയം കേരളത്തിലെ ആരോഗ്യ രംഗത്തെ കുറിച്ചും കേരളം നമ്പർ വൺ എന്ന അവകാശവാദത്തോടുമുള്ള അഭിപ്രായങ്ങളായിരുന്നു. ഈ വിഷയത്തിൽ സാധാരണക്കാർക്ക് കുറച്ചു കൂടെ വ്യക്തത കിട്ടുന്ന മറുപടിയാണ് ഡോക്ടറും കഥാകൃത്തുമായ മനോജ് വെള്ളനാട് പങ്കുവെക്കുന്നത്.
കേരളത്തെ നമ്പർ വൺ എന്ന് പറയുന്നതിൽ കാര്യമുണ്ടോ? കേരളം ആരോഗ്യ രംഗത്ത് ഇന്നത്തെ നിലയിൽ എത്തിയതിന് ആർക്കാണ് അവകാശം എന്നീ കാര്യങ്ങളും ഫേസ് ബുക്കിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
പ്രോസ്റ്റേറ്റ് കാൻസറിന് കേരളത്തിൽ ചികിത്സയുണ്ടോ? ഉണ്ട്. എന്നാൽ ഏറ്റവും ആധുനികമായ ചികിത്സാ മാർഗങ്ങൾ ഉണ്ടോ എന്ന് ചോദിച്ചാൽ ആലോചിക്കേണ്ടി വരും. എന്തായാലും, ബയോപ്സി ചെയ്ത് ഉറപ്പിച്ച, സർജറി ചെയ്യാൻ സാധ്യമായ, പ്രോസ്റ്റേറ്റ് കാൻസറിൻ്റെ നിർദ്ദിഷ്ട ചികിത്സ റോബോട്ടിക് സർജറിയാണ്. അത് നിലവിൽ കേരളത്തിൽ സർക്കാർ മേഖലയിൽ വന്നിട്ടില്ല. ചില സ്വകാര്യ ആശുപത്രികളിൽ ഉണ്ട്.
ഇനി ഇതേ രോഗത്തിൻ്റെ രോഗനിർണയത്തിന് സാധാരണ രീതിയിൽ ബയോപ്സി എടുക്കുമ്പോൾ എല്ലാ ഏരിയയിലെ ട്യൂമറിൽ നിന്നും നമുക്ക് വേണ്ട ട്യൂമർ ഭാഗം കിട്ടണമെന്നില്ല. അപ്പോൾ MRI guided ആയിട്ടോ മറ്റോ പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് പ്രത്യേക രീതിയിൽ അത് ചെയ്യേണ്ടി വരും. അത്തരം രോഗനിർണയ രീതി നിലവിൽ നമുക്ക് ഏറ്റവും അടുത്ത് മുംബയിലും ഹൈദരാബാദിലും ആണുള്ളത് എന്നാണ് എൻ്റെ ധാരണ. ഇവിടുന്ന് പലരും അവിടെയൊക്കെ പോയി ബയോപ്സി ചെയ്തിട്ട്, തുടർ ചികിത്സ നമ്മുടെ നാട്ടിൽ തന്നെ ചെയ്യാറുമുണ്ട്. ഇവയൊക്കെ ഇവിടെ വരാൻ വൈകുന്നത് അവ വലിയ ചിലവുള്ള നിക്ഷേപങ്ങളായത് കൊണ്ടാണ്. പ്രോസ്റ്റേറ്റ് കാൻസർ ഒരുദാഹരണമായി എടുത്തു എന്നേയുള്ളു. പല രോഗങ്ങൾക്കും ഇത് ബാധകമാണ്.
കേരളത്തിലെ No.1 ആരോഗ്യമേഖല വിട്ട് മുഖ്യമന്ത്രി ചികിത്സയ്ക്ക് മയോ ക്ലിനിക്കിൽ പോയതിനെ പരിഹസിക്കുന്ന നിരവധി പേരെ കണ്ടതുകൊണ്ടാണ് ഇത്രയും എഴുതിയത്. നമ്മുടെ ആരോഗ്യമേഖല നമ്പർ 1 ആവുന്നത് ഇവിടെ ഏറ്റവും ആധുനിക ചികിത്സാ മാർഗങ്ങൾ ഉള്ളതു കൊണ്ടല്ല. സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുളളവർക്കും ഏറ്റവും എളുപ്പത്തിൽ, ഉള്ളതിൽ ഏറ്റവും മികച്ച ചികിത്സ കിട്ടുന്നത് കൊണ്ടാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് നമ്മൾ നമ്പർ 1 ആവുന്നത്.
മുഖ്യമന്ത്രിക്ക് മാത്രമല്ല, ഏതൊരു ജനപ്രതിനിധിക്കും രോഗം വന്നാൽ അവർ ലോകത്തിലെ മികച്ച ചികിത്സ തന്നെ സ്വീകരിക്കണം എന്നാണ് എൻ്റെ അഭിപ്രായം. അത് പ്രതിപക്ഷത്തുള്ളവർ ആയാലും പക്ഷമില്ലാത്തവർ ആയാലും ജനപ്രതിനിധി എന്ന നിലയിൽ അവരുടെ പ്രിവിലേജ് ആണല്ലോ അത്. കേരളത്തിൽ സർക്കാർ മേഖലയിൽ ചികിത്സ ഉണ്ടെങ്കിൽ ഇവിടെ ചികിത്സിക്കാം. സ്വകാര്യ മേഖലയിൽ ആണുള്ളതെങ്കിൽ മടിക്കാതെ അവിടെ പോണം. സർക്കാരിലും സ്വകാര്യത്തിലും ഉണ്ടെങ്കിൽ അവർക്ക് സൗകര്യമുള്ളിടത്ത് ചികിത്സിക്കണം. ഇനി ഇന്ത്യയിൽ അതില്ലാ, വിദേശത്തു പോയാൽ ഗുണപ്രദമാണെന്ന് തോന്നിയാൽ അവിടെയും പോണം. അതിന് പരിഹസിക്കേണ്ട കാര്യമൊന്നുമില്ല.
ആധുനിക വൈദ്യശാസ്ത്രം കൈവരിച്ച നേട്ടങ്ങളിൽ പലതും ഇന്ത്യയിലെ ഏറ്റവും മികച്ച ആശുപത്രികളിൽ പോലും ഇനിയും എത്തിയിട്ടില്ല. ഇനി ഇന്ത്യയിലെ ഏറ്റവും മികച്ച ആശുപത്രി കേരളത്തിലുമല്ല. എന്നിട്ടും നമ്മൾ പല കാര്യങ്ങളിലും നമ്പർ 1 ആണ്. അതിൻ്റെ ക്രെഡിറ്റ് ഒരു നൂറ്റാണ്ട് മുമ്പു മുതൽ ഇന്നോളമുള്ള കേരളത്തിലെ ഭരണാധികാരികൾക്കും ആരോഗ്യ പ്രവർത്തകർക്കും വീതിച്ചു കൊടുക്കാനാണ് എനിക്കിഷ്ടം. അതിനെ നമ്മൾ തന്നെ കളിയാക്കുന്നത് എന്തിനാണെന്ന് എനിക്കിപ്പൊഴും മനസിലായിട്ടുമില്ല.
Does the Chief Minister need to go abroad for treatment? Is Kerala's health sector number 1? These are the reasons explained by a doctor
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
