മുസഫർനഗറിലേത് ഒറ്റപ്പെട്ട സംഭവമല്ല; ദലിതരേയും ന്യൂനപക്ഷങ്ങളെയും അമാനവീകരിച്ച് ഒതുക്കാൻ ശ്രമം: മുഖ്യമന്ത്രി

ജനാധിപത്യത്തിന്റെ മഹത്തായ മാതൃകയിൽ നിന്നും വിദ്വേഷത്തിന്റെ വിളനിലമായി ഇന്ത്യയെ മാറ്റാനാണ് ഹിന്ദുത്വ വർഗീയത ശ്രമിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം:  ഉത്തർപ്രദേശിലെ മുസഫർനഗറിലെ നേഹ പബ്ലിക് സ്കൂളിൽ സഹപാഠികളെ കൊണ്ട് വിദ്യാര്‍ത്ഥിയെ അധ്യാപിക തല്ലിച്ച സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതയും ഫാസിസവും മനുഷ്യനിൽ നിന്നും സഹാനുഭൂതിയുടെയും സ്നേഹത്തിന്റെയും അവസാന കണികയും വറ്റിച്ചു കളയുമെന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്ന വാർത്തയാണ് മുസഫർ നഗറിൽ നിന്നും വന്നിരിക്കുന്നത്.

ജനാധിപത്യത്തിന്റെ മഹത്തായ മാതൃകയിൽ നിന്നും വിദ്വേഷത്തിന്റെ വിളനിലമായി ഇന്ത്യയെ മാറ്റാനാണ് ഹിന്ദുത്വ വർഗീയത ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങളേയും ദലിത് ജനവിഭാഗങ്ങളേയും അമാനവീകരിച്ച് മൃഗങ്ങളേക്കാൾ മോശമായ സാമൂഹ്യപദവിയിൽ ഒതുക്കുന്നതിനാണ് സംഘപരിവാർ ശ്രമിക്കുന്നത്. സംഘപരിവാർ പ്രത്യയശാസ്ത്രത്തിനെതിരെ കൂടുതൽ കരുത്തുറ്റ പ്രതിരോധം ഉയർത്താൻ കഴിയണമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. 


ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: 

വര്‍ഗീയതയും ഫാസിസവും മനുഷ്യനില്‍ നിന്നും സഹാനുഭൂതിയുടെയും സ്‌നേഹത്തിന്റെയും അവസാന കണികയും വറ്റിച്ചു കളയുമെന്ന് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്ന വാര്‍ത്തയാണ് ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറില്‍ നിന്നും വന്നിരിക്കുന്നത്. ഏഴു വയസ്സുള്ള ഒരു കുഞ്ഞിനെ അവന്റെ മതം മുന്‍നിര്‍ത്തി ശിക്ഷിക്കാന്‍ മാത്രമല്ല, ആ ശിക്ഷ അന്യമതസ്ഥരായ സഹപാഠികളെകൊണ്ട് നടപ്പാക്കിക്കാനും ഒരു അദ്ധ്യാപികയ്ക്ക് സാധിക്കണമെങ്കില്‍ വര്‍ഗീയവിഷം എത്രമാത്രം അവരെ ഗ്രസിച്ചിട്ടുണ്ടാകണം! 
കലാപങ്ങളിലൂടെ സംഘപരിവാര്‍ ആഴത്തില്‍ പരിക്കേല്‍പ്പിച്ച മുസഫര്‍ നഗറിലുണ്ടായ ഈ സംഭവം ഒറ്റപ്പെട്ട ഒന്നല്ല. ജനാധിപത്യത്തിന്റെ മഹത്തായ മാതൃകയില്‍ നിന്നും വിദ്വേഷത്തിന്റെ വിളനിലമായി ഇന്ത്യയെ മാറ്റാനാണ് ഹിന്ദുത്വ വര്‍ഗീയത ശ്രമിക്കുന്നത്. ഹരിയാനയില്‍ നിന്നും മണിപ്പൂരില്‍ നിന്നും യുപിയില്‍ നിന്നുമെല്ലാം വരുന്ന വാര്‍ത്തകള്‍ അതിനെ സാധൂകരിക്കുന്നു. ന്യൂനപക്ഷങ്ങളേയും ദളിത് ജനവിഭാഗങ്ങളേയും അമാനവീകരിച്ച് മൃഗങ്ങളേക്കാള്‍ മോശമായ സാമൂഹ്യപദവിയില്‍ ഒതുക്കുന്നതിനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. 
അവരുടെ അപകടകരമായ വര്‍ഗീയ പ്രചരണത്തിനു ഒരു വ്യക്തിയെ എത്രത്തോളം പൈശാചികവല്‍ക്കരിക്കാന്‍ പറ്റുമെന്ന് ഈ പുതിയ വാര്‍ത്ത ഒന്നുകൂടി അടിവരയിടുന്നു. മനുഷ്യന് അധ:പ്പതിക്കാവുന്ന ഏറ്റവും മോശം മാനസികാവസ്ഥയാണ് വര്‍ഗീയതയെന്നു ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു. സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിനെതിരെ കൂടുതല്‍ കരുത്തുറ്റ പ്രതിരോധം ഉയര്‍ത്താന്‍ നമുക്ക് കഴിയേണ്ടതുണ്ട് എന്ന താക്കീതു കൂടിയായി ഈ സംഭവം മാറിയിരിക്കുന്നു. ആ ഉത്തരവാദിത്തം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാന്‍ ജനാധിപത്യ മതേതര വിശ്വാസികളെല്ലാം കൈകോര്‍ക്കണം. കരുത്തുറ്റ പ്രതിരോധം തീര്‍ക്കണം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com