

കൊച്ചി: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ മകം തൊഴല്‍ പ്രമാണിച്ച് ചോറ്റാനിക്കര റോഡ് റെയില്‍വേ സ്റ്റേഷനില്‍ ഏതാനും ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. 06169 കൊല്ലം-എറണാകുളം ട്രെയിന്‍ രാവിലെ 8.49 നും, 06170 എറണാകുളം-കൊല്ലം ട്രെയിന്‍ 10.12-നും, 16309 എറണാകുളം-കൊല്ലം ട്രെയിന്‍ രാവിലെ 9.07-നും ചോറ്റാനിക്കര റോഡ് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തുന്നതാണ്.
16310 കായംകുളം- എറണാകുളം ട്രെയിന്‍ വൈകീട്ട് 5.07- നും ചോറ്റാനിക്കര റോഡ് റെയില്‍വേ സ്റ്റേഷനില്‍ ഒരു മിനിറ്റ് സമയം നിര്‍ത്തുന്നതാണെന്ന് റെയില്‍വേ അറിയിച്ചു. മകം തൊഴാനെത്തുന്ന ഭക്തര്‍ക്കായി എല്ലാ സജ്ജീകരണങ്ങളും ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും ഒരുങ്ങിക്കഴിഞ്ഞു. സമഗ്രമായ സുരക്ഷാ ക്രമീകരണങ്ങളാണ് ചോറ്റാനിക്കര ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും പൊലീസ് ഒരുക്കിയിട്ടുള്ളത്. ക്ഷേത്രങ്ങളിലും പരിസരപ്രദേശങ്ങളിലുമായി 70ഓളം നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
പ്രവേശനം ഇങ്ങനെ
മകം തൊഴലിനായി പ്രവേശനം ഇങ്ങനെയാണ്. സ്ത്രീകളെ പടിഞ്ഞാറേ നടയിലൂടെയും പുരുഷന്മാരെയും കുടുംബമായി എത്തുന്നവരെയും വടക്കേ പൂരപ്പറമ്പിലൂടെയും ബാരിക്കേഡ് വഴി ക്ഷേത്രത്തിനുള്ളിലേക്കു പ്രവേശിപ്പിക്കും. ഭക്തർക്കു വെള്ളവും പഴവും ബിസ്കറ്റും വിതരണം ചെയ്യും. പഞ്ചായത്തിന്റെ അഭ്യർഥന മാനിച്ച് നാട്ടുകാർക്കായി പ്രത്യേകം ക്യൂ ഏർപ്പെടുത്തുന്നുണ്ട്. മകം തൊഴാനെത്തുന്ന ഭക്തർക്ക് നിൽക്കാൻ നടപ്പന്തൽ അടക്കം എല്ലാ സൗകര്യങ്ങളും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്.
ഗതാഗതക്രമീകരണങ്ങൾ
മുളന്തുരുത്തി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ക്ഷേത്രത്തിനു മുൻ വശത്തേക്കുള്ള റോഡിൽ പ്രവേശിക്കാതെ, ബൈപ്പാസ് റോഡുവഴി തിരിഞ്ഞ് കോട്ടയത്തുപാറ ഭാഗത്തേക്ക് പോകണം. തിരുവാങ്കുളം, കുരീക്കാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ക്ഷേത്രത്തിന് മുൻവശത്തുള്ള റോഡിൽ പ്രവേശിക്കാതെ റോഡിന്റെ വലതുവശം തിരിഞ്ഞ് ബൈപ്പാസ് റോഡുവഴി പോകണം. വെണ്ണിക്കുളം, മുരിയമംഗലം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ അടിയാക്കൽ പാലം വഴി എംഎൽഎ റോഡിലൂടെ മെയിൻ റോഡിൽ പ്രവേശിച്ച് ബൈപ്പാസ് റോഡു വഴി പോകണം. ദേവി ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിൽ കൂടി വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
പാർക്കിങ്
വാഹനങ്ങൾ പാർക്ക് ചെയ്യാൻ ചോറ്റാനിക്കര ഗവൺമെന്റ് സ്കൂൾ ഗ്രൗണ്ട് അടക്കം 4 സ്ഥലങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചോറ്റാനിക്കര സ്കൂൾ ഗ്രൗണ്ട്, പഞ്ചായത്ത് ഓഫീസിനു സമീപമുള്ള ഭീമ പാർക്കിങ് ഗ്രൗണ്ട്, ടാറ്റാ ആശുപത്രിക്ക് സമീപമുള്ള പാർക്കിങ് ഗ്രൗണ്ട്, പെട്രോൾ പമ്പിന് എതിർവശത്തുള്ള പാർക്കിങ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്. വലിയ വാഹനങ്ങൾ പഞ്ചായത്ത് വക പാർക്കിങ് ഗ്രൗണ്ടിലും പാർക്ക് ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates