

കല്‍പ്പറ്റ: അഞ്ചുവര്‍ഷം മുമ്പ് 2019 ഓഗസ്റ്റ് എട്ടിനാണ് വയനാട്ടിനെ പിടിച്ചുലച്ച് പുത്തുമലയിലേക്ക് ദുരന്തം പെയ്തിറങ്ങിയത്. മലവെള്ളം കുത്തിയൊഴുകി എത്തിയപ്പോള്‍ ഉറക്കത്തില്‍ ജീവന്‍ നഷ്ടമായത് 17 പേര്‍ക്ക്. പുത്തുമലയിലെ 57 വീടുകള്‍ പൂര്‍ണമായി മണ്ണെടുത്തു പോയപ്പോള്‍, ഒഴുകിയെത്തിയ ഉരുളില്‍ ഒലിച്ചുപോയത് ഒരു ഗ്രാമം തന്നെയായിരുന്നു. ആ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് അഞ്ചുവര്‍ഷം തികയാന്‍ ഒരാഴ്ച മാത്രം ശേഷിക്കെയാണ് വയനാട്ടിലെ ചൂരല്‍മലയില്‍ വീണ്ടുമൊരു ഉരുള്‍പൊട്ടലുണ്ടാകുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് ചൂരല്‍മല. കുതിച്ചെത്തിയ ചെളിയിലും വെള്ളത്തിലും ചൂരല്‍മല അങ്ങാടി അപ്പാടെ ഒലിച്ചുപോയി. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ഏറെ നാശമുണ്ടാക്കിയത്. പലയിടത്തും പാറക്കല്ലുകളും ചെളി നിറഞ്ഞ മലവെള്ളപ്പാച്ചിലിന്റെ അവശേഷിപ്പുകളും മാത്രം. ചൂരല്‍മലയ്ക്ക് സമീപത്തെ വെള്ളാര്‍മല സ്‌കൂള്‍ ഒന്നാകെ ചെളിവെള്ളത്തില്‍ മുങ്ങി.
പുലര്‍ച്ചെ ഒരു മണിയോടെ മുണ്ടക്കൈ ടൗണിലാണ് ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെ ചൂരല്‍മല സ്‌കൂളിനു സമീപവും ഉരുള്‍പൊട്ടലുണ്ടാകുകയായിരുന്നു. ചെമ്പ്ര, വെള്ളരി മലകളില്‍ നിന്നായി ഉല്‍ഭവിക്കുന്ന പുഴയുടെ തീരത്താണ് ഈ രണ്ട് സ്ഥലവും. മുണ്ടക്കൈയേയും ചൂരല്‍മലയേയും ബന്ധിപ്പിക്കുന്ന പാലം ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. ഇതോടെ ഇരുമേഖലകളിലേക്കുമുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. 2019 ലെ പുത്തുമല ദുരന്തത്തില്‍ കാണാതായ അഞ്ചുപേര്‍ എവിടെയെന്നത് വയനാടിന്റെ നെഞ്ചില്‍ ഇപ്പോഴും നൊമ്പരമായി അവശേഷിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates