കെപിസിസി ഓഫീസിലേക്ക് തള്ളിക്കയറി; അക്രമത്തിന് മുഖ്യമന്ത്രി മറുപടി പറയണം: എകെ ആന്റണി

ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത അതിക്രമമമാണ് കെപിസിസി ഓഫീസിന് നേരെ നടന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി
എകെ ആന്റണി മാധ്യമങ്ങളെ കാണുന്നു, ആക്രമണത്തിന്റെ സിസിടിവി ദൃശ്യം
എകെ ആന്റണി മാധ്യമങ്ങളെ കാണുന്നു, ആക്രമണത്തിന്റെ സിസിടിവി ദൃശ്യം
Updated on
1 min read

തിരുവനന്തപുരം: ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത അതിക്രമമമാണ് കെപിസിസി ഓഫീസിന് നേരെ നടന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ആദ്യമായാണ് കെപിസിസി ആസ്ഥാനത്തിന് നേരെ ആക്രമണം നടന്നത്. ആ പ്രവണത മുളയിലെ നുള്ളിക്കളയണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

'ഓഫീസിനുള്ളില്‍ പുസ്തകം വായിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ബഹളം കേട്ടത്. പുറത്തിറങ്ങി വന്നപ്പോള്‍ സംഭവം കഴിഞ്ഞു. കേരളത്തിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ അകത്തേക്ക് തള്ളിക്കയറി കാട്ടിക്കൂട്ടിയ അക്രമവും അട്ടഹാസത്തിനും മുഖ്യമന്ത്രിയുടെയും സിപിഎം സെക്രട്ടറിയുടെയും പ്രതികരണം അറിയണം'- എകെ ആന്റണി പറഞ്ഞു. 

 ശാസ്തമംഗലത്തു നിന്ന് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ആക്രമണം. ഇന്ദിരാ ഭാവന്റെ ബോര്‍ഡിന് നേരെയാണ് കല്ലേറുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് പ്രകോപന നീക്കം. 

തിരുവനന്തപുരം നഗരത്തില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രകടനങ്ങള്‍ നടന്നുവരികയാണ്. ഡിവൈഎഫ്‌ഐ പ്രകടനത്തിനിടെ കോണ്‍ഗ്രസ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. 

പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്. എംജി റോഡിന് ഇരുവശത്തും സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസിന്റെ ഫ്‌ലക്‌സുകളാണ് നശിപ്പിച്ചത്.

യൂത്ത് കോണ്‍ഗ്രസിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളും ഡിവൈഎഫ്‌ഐ മാര്‍ച്ചിലുയര്‍ന്നു.'ഞങ്ങളിലൊന്നിനെ തൊട്ടെന്നാല്‍ ഒന്നിനു പത്ത്, പത്തിന് നൂറ്, നൂറിനൊരായിരം എന്നകണക്ക് വെട്ടിക്കീറും കട്ടായം.' എന്നായിരുന്നു മുദ്രാവാക്യം. 'കണ്ണേ കരളേ പിണറായി ലക്ഷം ലക്ഷം പിന്നാലെ'യെന്നും മുദ്രാവാക്യമുയര്‍ന്നു.

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ എന്നിവരെയാണ് മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധമുയര്‍ത്തിയതിന് അറസ്റ്റ് ചെയ്തത്.

വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ 'പ്രതിഷേധം...പ്രതിഷേധം' എന്ന് മുദ്രാവാക്യം മുഴക്കി യുവാക്കള്‍ ഏഴുന്നേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇ പി ജയരാജന്‍ ഇവരെ തള്ളി താഴെയിട്ടു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മുഖ്യമന്ത്രിയെ ആക്രമിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലക്ഷ്യമിട്ടതെന്നുംം ഇവര്‍ മദ്യപിച്ചിരുന്നെന്നും ഇ പി ജയരാജന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂരില്‍നിന്നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് എത്തിയത്. കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ കയറിയത്. ആദ്യം സീറ്റിലിരുന്ന് മുദ്രാവാക്യം വിളിച്ച ഇവര്‍ പിന്നീട് മുഖ്യമന്ത്രിയുടെ അടുത്തേക്ക് ചെല്ലുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com