

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബജറ്റ് നിർദ്ദേശത്തിൽ മുന്നണിക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. വീര്യം കുറഞ്ഞ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട വിഷയം യുഡിഎഫിൽ വിശദമായി ചർച്ച ചെയ്യുമെന്നും ഇതിനായി ഒരു പ്രത്യേക മുന്നണി സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയിൽ ബജറ്റ് ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മദ്യവിൽപ്പന നടത്തണോ വേണ്ടയോ എന്ന് യുഡിഎഫ് സമിതി തീരുമാനിക്കും. മുന്നണി അനുമതി നൽകിയാൽ മാത്രം വിൽപ്പനയുമായി മുന്നോട്ടുപോകും, ഇല്ലെങ്കിൽ പദ്ധതി നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബജറ്റിൽ നിശ്ചയിച്ച നികുതി ഘടനയിൽ മാത്രമായിരിക്കും ഈ മദ്യം വിൽക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, സർക്കാരിന്റെ നയപരമായ തീരുമാനങ്ങളുടെ ഫയലുകളുമായി കെ.പി.സി.സി നേതൃത്വത്തിന് മുന്നിലേക്ക് പോകാൻ താനില്ലെന്ന് മുഖ്യമന്ത്രി സതീശൻ വ്യക്തമാക്കി. ഭരണപരമായ കാര്യങ്ങൾ പാർട്ടിയല്ല, മറിച്ച് മുന്നണിയാണ് ചർച്ച ചെയ്യേണ്ടതെന്ന കൃത്യമായ സൂചനയാണ് മുഖ്യമന്ത്രി ഇതിലൂടെ നൽകുന്നത്. നയത്തിൽ മന്ത്രി കെ. ലിജു യാതൊരുവിധ അതൃപ്തിയും രേഖപ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മദ്യനികുതിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ഉന്നയിച്ച ആശങ്കകൾ വരും ദിവസങ്ങളിൽ യു.ഡി.എഫ് സമിതിയിൽ ചർച്ചയാകുമെന്നാണ് സൂചന.
ബക്കാർഡിയുമായി ആദ്യം സംസാരിച്ചത് എൽഡിഎഫ്; അപേക്ഷയിൽ ഒപ്പിട്ടത് എം.വി ഗോവിന്ദൻ
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് നൽകിയതിൽ സർക്കാരിന് 'എത്ര കിട്ടി' എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന്, അത് താൻ കൃത്യമായി പറഞ്ഞു തരാമെന്ന് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. ബക്കാർഡി കമ്പനിയുമായി ആദ്യം ചർച്ച നടത്തിയത് യു.ഡി.എഫ് അല്ല, മറിച്ച് എൽ.ഡി.എഫ് ആണെന്ന് മുഖ്യമന്ത്രി രേഖകൾ സഹിതം വെളിപ്പെടുത്തി. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന് ആറുമാസത്തിനകം തന്നെ ബക്കാർഡി കമ്പനിയുടെ അപേക്ഷയിൽ അടിയന്തര തീരുമാനമെടുക്കാൻ അന്നത്തെ എക്സൈസ് മന്ത്രി നിർദ്ദേശിച്ചിരുന്നു. എം.വി. ഗോവിന്ദൻ എക്സൈസ് മന്ത്രിയായിരുന്ന ഘട്ടത്തിലാണ് ആദ്യമായി ബക്കാർഡി കമ്പനിക്കായി ഫയൽ നീക്കം തുടങ്ങിയത്.
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചതും അതിനായി ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതും എൽഡിഎഫ് സർക്കാരാണ്. ബക്കാർഡി കമ്പനിയുടെ അപേക്ഷയുടെ പുറത്തായിരുന്നു ഈ നീക്കങ്ങളെല്ലാം. എന്നാൽ പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പ് വന്നതുകൊണ്ട് മാത്രമാണ് അന്ന് അവർ അതിന് അന്തിമ അനുമതി നൽകാതിരുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഏറ്റവും ഉയർന്ന നികുതി കേരളത്തിൽ; ജോണി വാക്കറുടെ കയ്യിൽ നിന്ന് പണം വാങ്ങിയതാണോ?
ബജറ്റ് അവതരിപ്പിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് മാത്രമാണ് ഏത് സർക്കാരായാലും നികുതി നിരക്കുകൾ നിശ്ചയിക്കുന്നത്. അതിനെയാണ് 'ശരവേഗത്തിലുള്ള ഫയൽ നീക്കം' എന്ന് പറഞ്ഞ് പ്രതിപക്ഷം പുകമറ സൃഷ്ടിക്കാൻ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ നികുതി ഘടന പരിശോധിച്ച ശേഷമാണ് കേരളത്തിൽ നിരക്ക് നിശ്ചയിച്ചത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വീര്യം കുറഞ്ഞ മദ്യത്തിന് ഏറ്റവും ഉയർന്ന നികുതി ഏർപ്പെടുത്തിയിരിക്കുന്നത് കേരളത്തിലാണ്.
മുൻ കാലങ്ങളിലെ നികുതി ഇളവുകൾ ഓർമ്മിപ്പിച്ചുകൊണ്ട് പ്രതിപക്ഷത്തിന് മുഖ്യമന്ത്രി മറുചോദ്യവും എറിഞ്ഞു. 2018-19 കാലഘട്ടത്തിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 210% ഉണ്ടായിരുന്ന നികുതി പിന്നീട് ഇടതു സർക്കാർ 79% ആക്കി കുറച്ചിരുന്നു. അങ്ങനെയെങ്കിൽ അന്ന് ജോണി വാക്കറുടെയോ ഷിവാസ് റീഗലിന്റെയോ കയ്യിൽ നിന്ന് പണം വാങ്ങിയാണോ എൽഡിഎഫ് നികുതി കുറച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ബജറ്റിൽ കരിമണൽ സ്വകാര്യവത്കരണത്തെക്കുറിച്ച് പറയുന്നുണ്ടെന്ന രീതിയിൽ പ്രതിപക്ഷം നടത്തുന്ന പ്രചാരണം തികച്ചും തെറ്റാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബജറ്റിൽ എവിടെയാണ് അത്തരമൊരു വാചകമുള്ളതെന്ന് ചോദിച്ച മുഖ്യമന്ത്രി, പ്രതിപക്ഷം അടിസ്ഥാനമില്ലാത്ത ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തി. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് സർക്കാരിന് യാതൊരുവിധ യു-ടേണും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമാണ് ഇതിനായി നടപ്പാക്കുന്നത്. ബജറ്റിൽ വിഭാവനം ചെയ്തിട്ടുള്ള 'ക്രിട്ടിക്കൽ മിനറൽ കോറിഡോർ' സ്വകാര്യ മേഖലയല്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. നിലവിൽ കരിമണൽ ഖനനമല്ല ഉദ്ദേശിക്കുന്നത്, മറിച്ച് ഇതിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്ന 'വാല്യു അഡിഷൻ' മാത്രമാണ് നടത്തുക. ഇതിലൂടെ വരും വർഷങ്ങളിൽ കോടികളുടെ ലാഭമാണ് സംസ്ഥാനത്തിനുണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ഏതെങ്കിലും ഒരു പൊതുമേഖലാ സ്ഥാപനം സ്വകാര്യവത്കരിക്കുന്നതിനെക്കുറിച്ച് ബജറ്റിൽ എവിടെയെങ്കിലും ഒരു വാചകം പോലുമുണ്ടോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. ബജറ്റിൽ ഇല്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ പുറത്ത് വലിയ തോതിൽ ആഘോഷമാക്കുന്നതും ചർച്ച ചെയ്യുന്നതും. ഒരു പൊതുമേഖലാ സ്ഥാപനവും ഈ സർക്കാർ സ്വകാര്യവത്കരിക്കില്ല. പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്ന നയമല്ല തങ്ങൾക്കുള്ളതെന്നും സർക്കാരിന് കൃത്യമായ നയമുണ്ടെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates