കൊല്ലം: പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവിനെ അതേ കേസിലെ പ്രതികൾക്കൊപ്പം മണിക്കൂറുകളോളം ലോക്കപ്പിലിട്ടതായി ആരോപണം. താമരക്കുടി ഡീസന്റ് മുക്ക് സ്വദേശി വിനോദ് (36) ആണു പരാതി നൽകിയത്. മുഖ്യമന്ത്രിക്കും ഡിജിപിക്കും വിനോദ് പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാസം 17ന് നാലുപേർ ചേർന്ന് തന്നെ ആക്രമിച്ചു പരുക്കേൽപ്പിച്ചതായി വിനോദ് കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയിരുന്നു. മർദ്ദിച്ചെന്നും ചെവി കടിച്ചുമുറിച്ചെന്നും വിനോദ് പരാതിയിൽ പറഞ്ഞിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
വിനോദ് ചികിത്സ കഴിഞ്ഞു മടങ്ങിയെത്തിയെങ്കിലും പരാതിയിൽ കേസെടുത്തില്ല. അതിനാൽ 27-ാം തിയതി കൊട്ടാരക്കര സ്റ്റേഷനിൽ എത്തി വീണ്ടും പരാതി നൽകി. പിറ്റേന്ന് രാവിലെ സ്റ്റേഷനിലെത്താനാണ് പൊലീസ് അറിയച്ചത്. ഇതനുസരിച്ച് സ്റ്റേഷനിലെത്തിയപ്പോൾ പ്രതികൾക്കൊപ്പം ലോക്കപ്പിൽ നിർത്തിയെന്നാണു ആരോപണം. ബന്ധുക്കളുടെയും പൊതുപ്രവർത്തകരുടെയും സാന്നിധ്യത്തിൽ മണിക്കൂറുകളോളം തനിക്ക് ലോക്കപ്പിൽ നിൽക്കേണ്ടിവന്നെന്ന് വിനോദ് പറഞ്ഞു. സംഭവം വിവാദമായതോടെ ഇന്നലെ കൊട്ടാരക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
