

തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹർജിക്ക് സ്റ്റേ. തിരുവനന്തപുരം പോക്സോ കോടതിയാണ് ഹർജി സ്‌റ്റേ ചെയ്തത്. പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുന്ന സാഹചര്യത്തിലാണ് നടപടി സ്റ്റേ ചെയ്യുന്നതെന്ന് കോടതി അറിയിച്ചു.
പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ലെന്ന കേസിൽ വിശദീകരണം നൽകാൻ മധ്യപ്രദേശ് പൊലിസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വിവാഹം കഴിയുമ്പോൾ പെൺകുട്ടിക്ക് 18 വയസ് കഴിഞ്ഞിരുന്നു എന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ച പ്രധാന വാദം. പെൺകുട്ടിയുടെ സഹോദരൻ്റെ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വീട്ടുകാർ വ്യാജരേഖയുണ്ടാക്കിയതാണ്. വ്യാജരേഖ നിർമ്മിക്കാൻ പെൺകുട്ടിയുടെ വീട്ടുകാർക്ക് ബാഹ്യസമ്മർദ്ദം ഉണ്ടായിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കഴിഞ്ഞമാസമാണ് പെണ്‍കുട്ടിയും ഫര്‍മാന്‍ ഫാനും കേരളത്തിലെത്തി വിവാഹിതരായത്. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങില്‍ എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹിം എംപി എന്നിവര്‍ പങ്കെടുത്തിരുന്നു.
ചടങ്ങിൽ പങ്കെടുത്ത സിപിഎം നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായിട്ടാണ് തിരുവനന്തപുരം പോക്സോ കോടതിയിൽ സ്വകാര്യ ഹർജി ഫയൽ ചെയ്തത്. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് ഹർജിയുടെ തുടർനടപടികൾ കോടതി സ്റ്റേ ചെയ്‌തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates