

പാലക്കാട്: തെരഞ്ഞെടുപ്പിന് തലേന്ന് സുന്നി കാന്തപുരം വിഭാഗം മുഖപത്രമായ സിറാജ്, സമസ്ത മുഖപത്രമായ സുപ്രഭാതം എന്നിവയില്‍ എല്‍ഡിഎഫ് നല്‍കിയ പരസ്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ഷാഫി പറമ്പില്‍ എംപി. ഇന്നു തന്നെ പരാതി ഫയല്‍ ചെയ്യും. ബിജെപിയെ സഹായിക്കാന്‍ സിപിഎം നല്‍കിയ പരസ്യമാണിത്. പത്രങ്ങളില്‍ പരസ്യം കൊടുക്കുന്നത് വായനക്കാരന്റെ ജാതിയും മതവും നോക്കിയാണോയെന്നും ഷാഫി ചോദിച്ചു.
പരസ്യത്തിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ഷാഫി പറഞ്ഞു. ഇത്തരമൊരു പരസ്യത്തിനോട് ഒരു കാരണവശാലും പാലക്കാടിന് ക്ഷമിക്കാനോ, പൊറുക്കാനോ കഴിയില്ല. ഇന്നുതന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ നിന്നെങ്കിലും പാഠം പഠിച്ചിട്ട് വിഭാഗീയ ശ്രമം നടത്തരുതെന്ന രാഷ്ട്രീയ ബോധം ചിലര്‍ക്കെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചത് തെറ്റായി. സിപിഎമ്മിന്റെ നാണംകെട്ട ശ്രമമമായിപ്പോയി ഇത്. ബിജെപിയെ സഹായിക്കാന്‍ സിപിഎം നല്‍കിയ പരസ്യമാണിത്. ചിഹ്നം പോലും ഇല്ലാത്ത ഒരു തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാന്‍ മാത്രം നല്‍കിയ പരസ്യമാണിത്.
'സിപിഎമ്മിന്റെ ഗതികേടാണ് ഇത് സത്യം പറഞ്ഞാൽ. ഈ തെരഞ്ഞെടുപ്പിൽ ജനങ്ങളെ സ്വാധീനിക്കാൻ കുറേ കള്ളപ്രചരണങ്ങളും വ്യാജറെയ്ഡുമൊക്കെ നടത്തി. ഒന്നും നടക്കാതെ വന്നതോടെ, വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് മാതൃകയിൽ അതിന്റെയൊരു മോഡിഫൈഡ് വേർഷൻ ആയിട്ട് ഇറങ്ങിയിരിക്കുകയാണ്. സത്യം പറഞ്ഞാൽ സിപിഎം ഇത്രയും അധഃപ്പതിക്കാൻ പാടില്ലായിരുന്നു. എന്താണ് അവർ ഉദ്ദേശിക്കുന്നത്. ഈ പത്രങ്ങളുടെ രണ്ട് കോപ്പി എംബി രാജേഷിന്റേയും എകെ ബാലന്റേയും വീട്ടിലെത്തിക്കണം. അയാൾ ക്രിസ്റ്റൽ ക്ലിയറാണെന്ന് സർട്ടിഫിക്കറ്റ് നൽകിയത് ആരാണ്. വ്യക്തിപരമായി അയാളോട് എതിർപ്പില്ലെന്നും ആശയങ്ങളെ തള്ളിപ്പറഞ്ഞാൽ മതിയെന്നും പറഞ്ഞത് ആരാണ്.എന്നിട്ട്, ഇപ്പോൾ അദ്ദേഹമെടുത്ത നിലപാടിന്റെ പേരിൽ എന്തിനാണ് സിപിഎം ഇത്ര വിഷമിക്കുന്നത്. ബിജെപിയിലേക്ക് ഒരാൾ പോയാൽ ആഘോഷിക്കുന്നത് സിപിഎമ്മാണ്. അതിലെ നേതൃത്വത്തിലെ ചിലർ. പ്രവർത്തകരെന്ന് ഞാൻ പറയില്ല. അതേസമയം, ബിജെപിയിൽ നിന്ന് ഒരാൾ വിട്ട് പോന്നാൽ സങ്കടപ്പെടുന്നതും സിപിഎമ്മാണ്', ഷാഫി പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലാതെയെന്ന് എല്‍ഡിഎഫ് പത്രങ്ങളില്‍ പരസ്യം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരസ്യം നല്‍കുന്നതിന് മുന്‍പായി മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ജില്ലാ കലക്ടര്‍ അധ്യക്ഷനായ മീഡിയ മോണിറ്ററിങ് കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന പരസ്യത്തിന് അനുമതി നല്‍കേണ്ടത്. എന്നാല്‍, എല്‍ഡിഎഫ് നല്‍കിയ പരസ്യത്തിന് അനുമതി ഇല്ലെന്നാണ് വിവരം. സരിന്‍ തരംഗം എന്ന വലിയ തലക്കെട്ടിലാണ് രണ്ടുപത്രങ്ങൡ പരസ്യം നല്‍കിയിരുന്നത്. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകളും ഫെയ്സ്ബുക്ക് പോസ്റ്റുകളുമൊക്കെയാണ് പരസ്യത്തിലുണ്ടായിരുന്നത്.
സുപ്രഭാതം പത്രത്തിന്റെ പാലക്കാട് എഡീഷനില്‍ വന്ന പരസ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് സമസ്ത ഭാരവാഹികള്‍ വ്യക്തമാക്കി. പാര്‍ട്ടികള്‍ക്കായി വോട്ടുചോദിക്കുന്ന പാരമ്പര്യം സമസ്തയ്ക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
