എംവി ഗോവിന്ദന്‍
എംവി ഗോവിന്ദന്‍

'ആന്റണിയുടെ നിസ്സഹായാവസ്ഥ എന്നത് കോണ്‍ഗ്രസ്സിന്റെ തന്നെ നിസ്സഹായാവസ്ഥ'

ഏതുനിമിഷവും അങ്ങോട്ടും ഇങ്ങോട്ടും മാറാന്‍ സാധിക്കുന്ന സംവിധാനമായി ബിജെപിയും കോണ്‍ഗ്രസ്സും മാറി.
Published on

തിരുവനന്തപുരം: അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനം ജനാധിപത്യ ഇന്ത്യക്കും കേരളത്തിനും അപമാനകരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കോണ്‍ഗ്രസുകാര്‍ക്ക് ബിജെപിയില്‍ പോകാനുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതായി. ആന്റണിയുടെ നിസ്സഹായാവസ്ഥ എന്നത് കോണ്‍ഗ്രസ്സിന്റെ തന്നെ നിസ്സഹായാവസ്ഥയാണെന്നും ഗോവിന്ദന്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

അനിലിന്റെ ബിജെപി അനുകൂല നിലപാടുകളില്‍ ആന്റണിയും കോണ്‍ഗ്രസ് നേതൃത്വവും മൗനം പാലിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനോ കെപിസിസി പ്രസിഡണ്ട് കെ സുധാകരനോ ആരും തന്നെ അത്തരം പ്രസ്താവനകളില്‍ അദ്ദേഹത്തെ എതിര്‍ക്കാനോ തിരുത്താനോ ശ്രമിച്ചിട്ടില്ല. രാഷ്ട്രീയ നിലപാടുകള്‍ സമാനമായതുകൊണ്ടാണ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കും അപൂര്‍വമായി ബിജെപിയില്‍ നിന്ന് കോണ്‍ഗ്രെസ്സിലേക്കും മാറാന്‍ യാതൊരു പ്രയാസവുമില്ലാത്തത്. ഏതുനിമിഷവും അങ്ങോട്ടും ഇങ്ങോട്ടും മാറാന്‍ സാധിക്കുന്ന സംവിധാനമായി ബിജെപിയും കോണ്‍ഗ്രസ്സും മാറി. അവരുടെ സാമ്പത്തിക നിലപാടുകളിലും വര്‍ഗീയതക്കെതിരായ നിലപാടുകളിലും ഇത് കാണാന്‍ സാധിക്കും. 

ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ നിലപാടാണ് സിപിഎമ്മിനും ഇടതുപക്ഷത്തിനുമുള്ളത്. ബിജെപിയുടെ വര്‍ഗീയ നിലപാടിനെയും സാമ്പത്തിക നയങ്ങളെയും ഇടതുപക്ഷം ശക്തിയായി എതിര്‍ക്കുന്നു. ആഗോളവത്കരണ സ്വകാര്യവല്‍ക്കരണ സാമ്പത്തിക നയങ്ങളെ എതിര്‍ക്കുന്ന, പൊതുമേഖലാ സ്ഥാപനങ്ങളെ എല്ലാം വിറ്റുതുലക്കുകയും ജനങ്ങളെ നിരന്തരമായി കൊള്ളയടിക്കുകയും ചെയ്യുന്ന നയസമീപനങ്ങളെ എതിര്‍ക്കുന്ന കോണ്‍ഗ്രസിലെ മതനിരപേക്ഷ വാദികളെ ഉള്‍കൊള്ളാന്‍ ഇടതുപക്ഷത്തിന് പ്രയാസമില്ല. രാജ്യത്തെ ജനങ്ങളെ കൊള്ളചെയ്ത് സമ്പത്ത് ചോര്‍ത്തിയെടുത്ത് ഇന്ത്യയെ ഒരു ശതമാനം വന്‍കിടക്കാര്‍ക്ക് നല്‍കുകയാണ് ബിജെപി സര്‍ക്കാര്‍. ഒരു ശതമാനത്തിന്റെ കയ്യില്‍ രാജ്യത്തിന്റെ നാല്പത് ശതമാനം സമ്പത്തും കേന്ദ്രീകരിക്കുന്ന വിധത്തില്‍ അദാനിയേയും അംബാനിയെയും വളര്‍ത്തിയെടുക്കുന്ന സമീപനമാണ് ബിജെപി സ്വീകരിക്കുന്നത്. ആഗോളവത്കരണ നയങ്ങള്‍ രാജ്യത്ത് ആദ്യം നടപ്പാക്കിയത് കോണ്‍ഗ്രസാണ്. ഇപ്പോള്‍ അതെ നയങ്ങള്‍ ബിജെപി തുടരുകയാണ്. അതിനാല്‍ തന്നെ അവര്‍ക്കിടയില്‍ സാമ്പത്തിക നയങ്ങളില്‍ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com