

തിരുവനന്തപുരം: ബിജെപി-കോൺഗ്രസ് ഡീൽ ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വോട്ടെണ്ണി കഴിയുമ്പോൾ ബിജെപി-കോൺഗ്രസ് ഡീൽ പുറത്തുവരുമെന്നും ബിജെപി വോട്ടുമറിച്ചുനൽകിയെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു. എന്നാൽ കോഴിക്കോട് ജില്ലയിലെ നാദാപുരത്തും വടകരയിലും യുഡിഎഫിന് വേണ്ടി വോട്ട് മറിച്ച് നൽകി ഏഴോളം ബിജെപി പ്രാദേശിക നേതാക്കളെയാണ് സംഘടനയിൽ നിന്ന് പുറത്താക്കിയത്. അതേസമയം സംഘപരിവാർ സംസ്ഥാനത്തുടനീളം കള്ളപ്രചാരണങ്ങൾ നടത്തുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഇപ്പോൾ ചില മാധ്യമങ്ങളും യുഡിഎഫും പ്രചരിപ്പിക്കുന്ന യുഡിഎഫ് ഭരണം ഉണ്ടാകില്ലെന്നും അധികാരത്തിനായി അവർക്കിടയിൽ തുടരുന്ന തർക്കങ്ങൾ മെയ് നാല് വരെമാത്രമേ ഉണ്ടാകൂ എന്നും എം വി ഗോവിന്ദൻ കൂട്ടിചേർത്തു. വടകര ലോക്‌സഭാ മണ്ഡലത്തിൽ കോലീബി സഖ്യം ഉണ്ടായിരുന്നതായി അറിയുന്നതാണ്. ആ സഖ്യത്തെ പരാജയപ്പെടുത്തിയാണ് അന്ന് എൽഡിഎഫ് സ്ഥാനാർഥികൾ ജയിച്ചത്. അതേ മണ്ണിലാണ് ഇത്തരമൊരു കൂട്ടു കെട്ട് വീണ്ടും ഉയരുന്നത്. ഈ ഡീലിന് പിന്നിൽ ഷാഫി പറമ്പിലും പാറയ്ക്കൽ അബ്ദുള്ളയുമാണ് എന്ന വാർത്തകളാണ് പുറത്ത് വരുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളീയ സമൂഹം നെഞ്ചേറ്റുന്ന മതസൗഹാർദത്തിന്റെ നിരവധി രൂപങ്ങൾ നമ്മുടെ വിശ്വാസങ്ങളിലും ആഘോഷങ്ങളിലും നിലനിൽക്കുന്നുണ്ട്. ജനതയെ യോജിപ്പിച്ചു നിർത്തുന്ന ഇത്തരം സംവിധാനങ്ങളെ സൂക്ഷ്മതലത്തിൽ തന്നെ ഇല്ലാതാക്കാനാണ് മതരാഷ്ട്രവാദികൾ ശ്രമിക്കുന്നത്. നമ്മുടെ സാമൂഹ്യജീവിതത്തിലെ കൂട്ടായ്മയുടെ തലങ്ങളെ വെട്ടിമാറ്റാനുള്ള ബോധപൂർവമായ ഇടപെടലുകളാണ് ഈ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്നത്. സംഘപരിവാർ കാലങ്ങളായി ഉയർത്തുന്ന വർഗീയ അജണ്ടകളുടെ തുടർച്ചയാണിതെന്ന് എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
അയ്യപ്പനും വാവരും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ഇല്ലായ്മ ചെയ്യാനുള്ള പ്രചരണങ്ങൾ, ദേവസ്വം ബോർഡിന്റെ പണം സർക്കാർ അപഹരിക്കുന്നു എന്ന പച്ചക്കള്ളം, ഗുരുവായൂർ ക്ഷേത്ര ജീവനക്കാർ ക്രിസ്ത്യൻ വിഭാഗക്കാരാണെന്ന തരത്തിലുള്ള വർഗീയ പ്രചരണം. ഇത്തരത്തിൽ അസത്യങ്ങൾ പ്രചരിപ്പിച്ച് സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാനാണ് ഇവർ ശ്രമിക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ ഹിന്ദുമത വർഗീയവാദികൾ ഇപ്പോൾ രംഗത്തുവന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മതവിശ്വാസവും വർഗീയതയും രണ്ടാണെന്ന് ഈ വിഷയം കൃത്യമായി ഓർമപ്പെടുത്തുകയാണ്. ഇക്കാര്യത്തിൽ ഭജൻസ് പക്വതയാർന്ന സമീപനമാണ് സ്വീകരിച്ചത്. മതങ്ങൾക്കതീതമായി ഭക്തിയുടെ അടിസ്ഥാനത്തിൽ ജനങ്ങളെയാകെ യോജിപ്പിച്ചു നിർത്തുകയെന്നതാണ് നന്ദഗോവിന്ദം സ്വീകരിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates