തിരുവനന്തപുരം: സി.പി.എം മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കാനിരുന്ന ദേശാഭിമാനി വാരാന്തപ്പതിപ്പ് അവസാന നിമിഷം പിൻവലിച്ചതിന് പിന്നിലെ യഥാർത്ഥ കാരണം പുറത്ത്. വി.എസിന്റെ ഓർമ്മക്കുറിപ്പുകളിലെ വിയോജിപ്പ് മൂലമല്ല, മറിച്ച് വാരാന്തപ്പതിപ്പിലെ മറ്റൊരു ലേഖനത്തിന്റെ തലക്കെട്ട് പിണറായി വിജയനെതിരെയുള്ള രാഷ്ട്രീയ ആയുധമായും സോഷ്യൽ മീഡിയ ട്രോളുകളായും ദുർവ്യാഖ്യാനം ചെയ്യപ്പെടുമെന്ന ആശങ്കയിലാണ് പത്രം പൂഴ്ത്തിയതെന്നാണ് പുറത്തുവരുന്ന സൂചന. വി.എസിന്റെ മുൻ പ്രസ് സെക്രട്ടറിയും ജീവചരിത്രകാരനുമായ കെ.വി. സുധാകരൻ എഴുതിയ 'മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം' എന്ന അനുസ്മരണ ലേഖനം ഉൾപ്പെടുന്ന വാരാന്തപ്പതിപ്പ് പൂർണ്ണമായും അച്ചടിച്ച ശേഷമാണ് വിതരണം വേണ്ടെന്ന് വെച്ചത്.
വി.എസ്. അനുസ്മരണ ലേഖനത്തിന് നൽകിയ 'കടലിരമ്പം' എന്ന പ്രയോഗം സി.പി.എം മറക്കാൻ ആഗ്രഹിക്കുന്ന പഴയ വി.എസ് - പിണറായി വിഭാഗീയതയുടെ പോരാട്ട നാളുകളെ ഓർമ്മിപ്പിക്കുന്ന ഒന്നാണെന്ന വിലയിരുത്തലുണ്ടായിരുന്നു. മുൻപ് ശംഖുമുഖം കടപ്പുറത്ത് പിണറായി വിജയൻ നടത്തിയ പ്രസംഗത്തിലെ 'കടലിന്റെ മാർത്തട്ടിനോട് ചേർന്നുനിൽക്കുമ്പോൾ' എന്ന പ്രശസ്തമായ പരാമർശത്തോട് ചേർന്നുനിൽക്കുന്നതാണ് ഈ തലക്കെട്ട്. എന്നാൽ, വി.എസിന്റെ ഈ ഓർമ്മക്കുറിപ്പിലല്ല യഥാർത്ഥ പ്രശ്നം ഉടലെടുത്തത്.
വാരാന്തപ്പതിപ്പിന്റെ നാലാം പേജിൽ വെഞ്ഞാറമൂട്ടിലെ പ്രശസ്ത നാടക പ്രവർത്തകനായ വിജയൻ എന്ന വ്യക്തിയെക്കുറിച്ചുള്ള ഒരു ലേഖനമുണ്ടായിരുന്നു. നാടകത്തിലെ ഒരു കഥാപാത്രത്തിന്റെ പേര് കാരണം 'കള്ളൻ വിജയൻ' എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇതിൽ അദ്ദേഹത്തിന് യാതൊരു വ്യസനവുമുണ്ടായിരുന്നില്ലെന്നും, 'കള്ളൻ വിജയൻ, നടനഗ്രാമം, വെഞ്ഞാറമൂട് പി.ഒ' എന്ന വിലാസത്തിൽ അയക്കുന്ന കത്തുകൾ പോലും അദ്ദേഹത്തിന് കൃത്യമായി ലഭിച്ചിരുന്നുവെന്നും ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്. ഈ കത്തിലെ വിലാസം തന്നെയാണ് ലേഖനത്തിന്റെ തലക്കെട്ടായി നിശ്ചയിച്ചിരുന്നതും.
എന്നാൽ, ഒന്നാം പേജിലെ വി.എസ് അനുസ്മരണത്തിന്റെ തലക്കെട്ടിലെ 'കടലിരമ്പവും' നാലാം പേജിലെ ലേഖനത്തിലെ 'കള്ളൻ വിജയൻ' എന്ന പ്രയോഗവും ഒരുമിച്ച് വരുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യം വെച്ചുള്ള ദുർവ്യാഖ്യാനങ്ങൾക്ക് കാരണമാകുമെന്ന് പാർട്ടി വൃത്തങ്ങൾ വിലയിരുത്തി. സാമൂഹിക മാധ്യമങ്ങൾ സജീവമായ ഇക്കാലത്ത് ഇത് കടുത്ത ട്രോളുകൾക്കും രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചേക്കാമെന്ന ആശങ്കയിലാണ് അച്ചടിച്ച വാരാന്തപ്പതിപ്പ് പൂർണ്ണമായി പിൻവലിക്കാൻ ദേശാഭിമാനി മാനേജ്‌മെന്റ് നിർബന്ധിതരായതെന്നാണ് വിശ്വസനീയ വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ ഇക്കാര്യത്തിൽ ദേശാഭിമാനി ഔദ്യോഗിക വിശദീകരണമൊന്നും നൽകിയിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates